
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിളവൂര്‍ക്കലിൽ രാത്രി റോഡരികില്‍ മദ്യപിച്ചുനിന്ന സംഘത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. അക്രമത്തില്‍ മറ്റ് നാലുപേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. ബിയര്‍ കുപ്പി പൊട്ടിച്ചുള്ള കുത്തേറ്റ് വിളവൂര്‍ക്കല്‍ കുളത്തുംകര കാരാട്ടുകോണം ശാലിനി ഭവനില്‍ മണികണ്ഠന്റെ മകന്‍ എം.എസ്.ശരത് (25) ആണ് മരിച്ചത്.
വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ പ്ടാരം-പേയാട് റോഡില്‍ കാരാംകോട്ട്‌കോണത്താണ് ശനിയാഴ്ച രാത്രി 11.45-ഓടെ അക്രമസംഭവമുണ്ടായത്. ശരത്തിന്റെ സുഹൃത്ത് ആദര്‍ശിന് വയറ്റില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രാജേഷ്, അഖിലേഷ്, ജോയ്‌മോന്‍ എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ മലയിന്‍കീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. പേയാട് കാരംകോട്ടുകോണം ശിവശൈലത്തില്‍ വി.അരുണ്‍ (32), ഇയാളുടെ സഹോദരന്‍ അനീഷ് (30), കാരംകോട്ടുകോണം അഖില്‍ഭവനില്‍ എ.സോളമന്‍ (38) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി മദ്യപിച്ചുനിന്ന അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തിയ രാജേഷിനെ മര്‍ദിച്ചു.
കഴിഞ്ഞ വര്‍ഷം കാരംകോട്ടുകോണം ക്ഷേത്രത്തിലെ ഉച്ചഭാഷിണി വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിഷയമാണ് മര്‍ദനത്തിനു കാരണമായത്. രാജേഷ് സംഭവം സുഹൃത്തുക്കളെ വിളിച്ചറിയിക്കുകയും സുഹൃത്തുക്കളെത്തി ചോദ്യം ചെയ്തതോടെ അരുണ്‍ ബിയര്‍ കുപ്പി പൊട്ടിച്ച് ആദ്യം ശരത്തിനെയും പിന്നീട് ആദര്‍ശ് ഉള്‍പ്പെടെയുള്ളവരേയും ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.