
സ്വന്തം ലേഖിക
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പില്‍ നിന്നു വീണ് യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
സംഭവത്തിന്‍റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. വീട്ടുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യവും കൃത്യമായി അന്വേഷിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പാപ്പനംകോട് സ്വദേശി സനോഫർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് സനോഫര്‍ പൊലീസ് ജീപ്പില്‍ നിന്നും വീണത്. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുകയും വീട്ടിലുണ്ടായിരുന്ന വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തതിനാണ് സനോഫറിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നാണ് പൂന്തുറ പൊലീസ് പറയുന്നത്.
പ്രശ്നം പറഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ സനോഫര്‍ കുപ്പിച്ചില്ല് ഉപയോഗിച്ച് സ്വയം കൈമുറിച്ചുവെന്നും ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം തിരികെ വീട്ടിലെത്തിച്ചുവെന്നും പൊലീസ് അറിയിച്ചു.
എന്നാല്‍ ഒരു ദിവസം സനോഫറിനെ സ്റ്റേഷനില്‍ നിര്‍ത്തണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതെന്നും ഈ സമയമാണ് ജീപ്പില്‍ നിന്നും ചാടിയത് എന്നുമാണ് പൊലീസിന്‍റെ വിശദീകരണം.
എന്നാല്‍ പൊലീസ് മര്‍ദ്ദനം കൊണ്ടാണ് ജീപ്പില്‍ നിന്ന് ചാടിയതെന്ന് ഭാര്യ തസ്ലിമ ആരോപിച്ചു.







