
സ്വന്തം ലേഖിക
അഞ്ചാലുംമൂട്: പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ പൊലീസ് പിടിയിൽ.
30 വര്‍ഷമായി മയ്യനാട്ട് ഡി.ജെ.എം. എന്ന ക്ലിനിക് നടത്തുന്ന
മയ്യനാട് ജാനുവിലാസത്തില്‍ ഡോ. ജയപ്രകാശിനെ(71)യാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയശേഷം ഗര്‍ഭഛിദ്രം നടത്തിച്ച പെരിനാട് ഇടവട്ടം ചൂഴംചിറവയലില്‍ വാടകയ്ക്കു താമസിക്കുന്ന മാമൂട് സ്വദേശി അനന്ദു നായരെ (22) മൂന്നുദിവസം മുൻപ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോ. ജയപ്രകാശ് കേസിലെ മൂന്നാംപ്രതിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ പെണ്‍കുട്ടി പിതാവിന്റെ രണ്ടാംഭാര്യയോടൊപ്പമായിരുന്നു താമസം. അനന്ദു നായര്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ പ്രേമത്തിലാകുകയും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയുമായിരുന്നു. പിന്നീട് മയ്യനാട്ടെ ക്ലിനിക്കിലെത്തിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചു.
പെണ്‍കുട്ടി മാതാവിന്റെ വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അനന്ദു നായര്‍ മറ്റൊരു പതിനാറുകാരിയെ പ്രേമം നടിച്ചു ഗര്‍ഭിണിയാക്കി ഗര്‍ഭഛിദ്രം നടത്തിയതിന് കുണ്ടറ പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ രണ്ടുമാസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഡോക്ടറെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഡോക്ടറെ റിമാന്‍ഡ് ചെയ്തു. അഞ്ചാലുംമൂട് എസ്.എച്ച്.ഒ. സി.ദേവരാജന്‍, എസ്.ഐ.മാരായ റഹിം, ഹുസൈന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.







