
ചെന്നൈ: തമിഴ്നാട് സർക്കാർ ബസില്‍ അർദ്ധരാത്രിയില്‍ യാത്ര ചെയ്ത മലയാളി യുവതിക്കുണ്ടായത് ദുരനുഭവം. ബസ് ജീവനക്കാർ കോഴിക്കോട് സ്വദേശിയായ സ്വാതിഷയെ ബസ്സില്‍ നിന്നും ഇറക്കി വിട്ടു. അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷ തിങ്കളാഴ്ച രാത്രി ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് വരുമ്പോഴാണ് സംഭവം.
ദേശീയപാതയില്‍ രാത്രി ഇറക്കിവിടുന്നത് സുരക്ഷിതമല്ലെന്ന് സ്വാതിഷ എത്ര പറഞ്ഞിട്ടും ജീവനക്കാർ കാര്യമാക്കിയില്ല. മാത്രമല്ല ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്തായിരുന്നു ഇറക്കി വിട്ടതെന്ന് യുവതി പറയുന്നു. ശേഷം ഹോസ്റ്റല്‍ വരെ സ്വാതിഷ നടന്നാണ് എത്തിയത്. സംഭവം പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഇഷ്ടമുള്ളത് ചെയ്തോളൂ എന്നായിരുന്നു ബസ് ജീവനക്കാരുടെ മറുപടി.
ജോലി ചെയ്യുന്ന കോളേജിന് സമീപം ബസ് നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മോശമായി സംസാരിക്കുകയും ചെയ്തു എന്ന് സ്വാതിഷ പരാതിയില്‍ പറയുന്നത്. ശ്രീപെരുമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ അധ്യാപികയാണ് സ്വാതിഷ. എസ്‌ഇറ്റിസി അധികൃതർക്ക് പരാതി നല്‍കിയതായി സ്വാതിഷ അറിയിച്ചു. ഞെട്ടലുണ്ടാക്കിയ അനുഭവമാണ് ബസ് ജീവനക്കാരുടെ പക്കല്‍നിന്നും ഉണ്ടായതെന്ന് യുവതി പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിവായി ബസുകളും ലോറികളും നിർത്തിയിട്ട് ജീവനക്കാർ മദ്യപിക്കാറുള്ള സ്ഥലത്താണ് ഇറക്കിവിട്ടത്. അലറി വിളിച്ചാല്‍ പോലും രക്ഷപ്പെടുത്താൻ ആരും വരാത്ത ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലമായിരുന്നു അത്. ഏറെ ഭയത്തോടെയാണ് ഹോസ്റ്റലിലേക്ക് നടന്നതെന്നും അധ്യാപികയായ സ്വാതിഷ പറഞ്ഞു. ജീവനക്കാരോട് ഇറക്കി വിടരുതെന്ന് എത്ര പറഞ്ഞിട്ടും കേട്ട ഭാവം നടിച്ചില്ല.
പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ തന്നെ അധിക്ഷേപിക്കുകയാണ് ബസ് ജീവനക്കാർ ചെയ്തത്. വീഡിയോ റെക്കോർഡ് ചെയ്‌തെന്ന് പറഞ്ഞപ്പോള്‍ നിങ്ങളെ കൊണ്ടാവുന്നത് ചെയ്തോളൂ എന്നായിരുന്നു മറുപടി. തന്റെ പല വിദ്യാർത്ഥികള്‍ക്കും സമാനമായ ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്.
കൂടാതെ, രാത്രിയില്‍ എന്തിനാണ് യാത്ര ചെയ്യുന്നത് എന്നടക്കമുള്ള ചോദ്യങ്ങള്‍ പലപ്പോഴും കണ്ടക്ടർമാരുടെ അടുത്ത് നിന്നും ഉണ്ടാകാറുണ്ടെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് സ്വാതിഷ തീരുമാനിച്ചിരിക്കുന്നത്. പരാതിയില്‍ എസ്‌ഇറ്റിസിയുടെ മേലധികാരികളില്‍ നിന്നും ഉചിതമായ നടപടി ഉണ്ടാവാതിരുന്നാല്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പരാതി നല്‍കാനും മടിയില്ലെന്ന് സ്വാതിഷ അറിയിച്ചു.