
തായ്‌ലൻഡ്’ കഞ്ചാവുമായി ആഡംബര ബസിൽ; കൊലക്കേസ് പ്രതിയായ യുവതിയും സുഹൃത്തും പിടിയിൽ; ഇവരിൽ നിന്ന് ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 15 ഗ്രാം തായ്‍ലന്‍റ് കഞ്ചാവ് പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആഡംബര ബസിൽ തായ്‌ലൻഡ് കഞ്ചാവുമായെത്തിയ യുവതിയും സുഹൃത്തും പിടിയിൽ. തിരുവനന്തപുരം കവടിയാർ സ്വദേശിയായ വരുൺ ബാബു (24) ചുള്ളിമാനൂർ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്.
ബംഗ്ലരൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആഡംബര ബസ്സില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 15 ഗ്രാം തായ്‍ലന്‍റ് കഞ്ചാവ് ആണ് പാറശ്ശാല പൊലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറശ്ശാല സി.ഐ യുടെ നേതൃത്വത്തിൽ പൊലീസും, ആന്റി നാർക്കോട്ടിക് സംഘവും പരശുവയ്ക്കലിൽ നടത്തിയ പരിശോധനയിലാണ് ബംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസ്സ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ബസ്സിൽ നടത്തിയ പരിശോധനയിൽ ഇരുവരുടെയും ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പ്ലാസ്റ്റിക് കവറിനുള്ളില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പിടിയിലായ വരുൺ ബാബു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഒരു വർഷം മുൻപ് കരമന സിഐടിയു റോഡിൽ അപ്പാർട്ട്മെന്‍റിൽ പെൺവാണിഭം എതിർത്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായ വിനിഷ എന്നും പാറശാല പൊലീസ് അറിയിച്ചു. ഈ കേസിൽ ഒന്നാം പ്രതിയായ ഇവരുടെ ഭർത്താവ് അടുത്തിടെ കാപ്പ കേസില്‍ പിടിയിലായി ജയിലിൽ ആണ്. പ്രതികളായ രണ്ടു പേരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.