
മാനന്തവാടി: വയനാട്ടില്‍ കർഷകനെ ചവിട്ടിക്കൊന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ വൻ സന്നാഹവുമായി വനംവകുപ്പ്.
ആനയെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് ഉത്തരവ്. രണ്ട് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാല്‍ നിലവില്‍ മയക്കുവെടി വയ്ക്കാൻ കഴിയുന്ന പ്രദേശത്ത് അല്ല ആന നില്‍ക്കുന്നത്. മലയുടെ മുകളില്‍ നില്‍ക്കുന്ന ആനയെ താഴെ ഇറക്കിയാല്‍ മാത്രമേ വെടിവയ്ക്കാൻ കഴിയുകയുള്ളു. അതിനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ 7.30ന് ആണ് കർഷകനും ഡ്രൈവറുമായ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നത്. ആനയെ കണ്ട അജീഷ് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തിയ ആന ചവിട്ടിക്കൊല്ലുകയായിരുന്നു.
വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പിന്നാലെ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹവുമായി പ്രദേശവാസികള്‍ പ്രതിഷേധിച്ചതിനെ തുടർന്ന് വനംവകുപ്പാണ് ആനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിട്ടത്.