
കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്സിൽ വാഹനങ്ങളുടെയും
ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ആർട്ടിക്കുലേറ്റഡ് ലോറികളുടെയും യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അദ്ധ്യക്ഷയുമായ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു.
രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയാണ് നിയന്ത്രണം. മഴക്കാലം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ നിരോധനം നിലനിൽക്കും.
അതേസമയം കെ.എസ്.ആർ.ടി.സി ബസുകൾ,
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ കാറുകളും ജീപ്പുകളും ടാക്സികളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, ആരോഗ്യ അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവ ഉൾപ്പെടെയുള്ള അവശ്യ സേവന വാഹനങ്ങൾ, പൊലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്,
ദുരന്ത പ്രതികരണ വിഭാഗങ്ങൾ, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമല്ല. ചുരത്തിലെ നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും.
സാഹചര്യം പരിഗണിച്ച് ആവശ്യമായ സമയങ്ങളിൽ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.







