വാഗമണ്‍ യാത്രക്കാരോട് ഈ ചതി വേണ്ടായിരുന്നു…; നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ റോഡ് കുത്തിപ്പൊളിച്ചിട്ട് മൂന്ന് മാസം; ഒരു നിര്‍മാണ പ്രവര്‍ത്തനവും റോഡില്‍ ആരംഭിച്ചിട്ടില്ല; മഴ കനത്തതോടെ റോഡില്‍ ഉണ്ടായത് വലിയ കുഴികൾ; ദുരിതംപേറി യാത്രക്കാർ
സ്വന്തം ലേഖകൻ
കോട്ടയം: ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍കൂടിയുള്ള യാത്ര അതിസാഹസികമായി മാറുന്നു.
നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ റോഡ് കുത്തിപ്പൊളിച്ചിട്ടു മൂന്നു മാസമാകാന്‍ പോകുന്നു. ഒരു നിര്‍മാണ പ്രവര്‍ത്തനവും റോഡില്‍ ആരംഭിച്ചിട്ടില്ല. മഴ കനത്തതോടെ ഉണ്ടായിരുന്ന മെറ്റലും മണ്ണും ഇളകി റോഡില്‍ വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഒരുവശത്ത് കൊക്കയും ഒരു വശത്ത് ചെങ്കുത്തായ പാറയുമായ റോഡിലൂടെ യാത്ര ചെയ്യാന്‍ ജനം ഭയക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡ് തകര്‍ന്നതോടെ വിനോദസഞ്ചാരികളുടെ വരവു കുറഞ്ഞു.
ബസുകളും സര്‍വീസ് നടത്താന്‍ മടിക്കുകയാണ്. ടാക്സി വാഹനങ്ങളും ഓട്ടം പോകാന്‍ മടിക്കുന്നു. റോഡിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും റോഡ് നിര്‍മാണം മുടങ്ങിക്കിടക്കുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മഴക്കാലം ശക്തമാകുന്നതോടെ റോഡിന്റെ അവസ്ഥ ഇതിലും മോശമാകും.
ദുഃഖവെള്ളി ദിനത്തില്‍ വാഗമണ്‍ കുരിശുമല കയറാനെത്തിയവര്‍ക്ക് ദുരിത യാത്രയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിനാളുകളാണ് കുരിശുമലയിലേക്ക് എത്തിയത്. ബൈക്കുകളിലും കാറുകളിലും സ്വകാര്യ വാഹനങ്ങളിലുമായി എത്തിയ പലരുടെയും വാഹനങ്ങള്‍ കേടായി.
ബൈക്കിലും മറ്റും എത്തിവയരുടെ നടു തകര്‍ന്നു. വലിയ വാഹനങ്ങളുടെ പ്ലെയിറ്റുകള്‍ ഒടിഞ്ഞ് യാത്ര മുടങ്ങി.
നല്ല റോഡാണെന്നു കരുതിയാണ് ദൂര സ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ എത്തിയത്. തകര്‍ന്ന വഴിയിലൂടെ പലര്‍ക്കും ഡ്രൈവിംഗും ബുദ്ധിമുട്ടായി. കുഴികളില്‍ ചാടി വാഹനങ്ങള്‍ അപകടത്തിലുംപെട്ടു.
ഈരാറ്റുപേട്ട നടയ്ക്കല്‍ ഹൂദാ ജംഗ്ഷന് മുതല്‍ റോഡ് കുഴിച്ചിട്ടിരിക്കുകയാണ്. കനത്ത മഴയില്‍ മണ്ണൊഴുകി പലയിടത്തും വലിയ കുഴിയും രൂപപ്പെട്ടിരിക്കുകയാണ്. ഹൂദാ ജംഗ്ഷനില്‍ ഇന്നലെ കുറെ മെറ്റലും മണലുമിട്ടെങ്കിലും മഴയത്ത് ഒലിച്ചുപോയി.
പത്താഴപ്പടി, തീക്കോയി പമ്പ് എന്നിവിടങ്ങളില്‍ റോഡിന്റെ തകര്‍ച്ച പൂര്‍ണമായിരിക്കുകയാണ്.
തീക്കോയി ടൗണില്‍ റോഡ് കുഴിച്ചിട്ടിരിക്കുന്നു. വെയിലത്ത് പൊടിയും മഴയത്ത് ചെളിയുമാണ് ഇവിടെ. വ്യാപാരികളാണ് ഏറെയും ബുദ്ധിമുട്ടുന്നത്. ചാത്തുപ്പുഴ, വേലത്തുശേരി തുടങ്ങിയ പ്രദേശങ്ങളില്‍ ചെങ്കുത്തായ കയറ്റമാണ്. കയറ്റങ്ങളിലെ കുഴികള്‍ വലിയ അപകടമാണ് സൃഷ്ടിക്കുന്നത്. ഇഞ്ചപ്പാറ, മാവടി, വെള്ളികുളം എന്നിവിടങ്ങളില്‍ റോഡില്‍ നല്ല വെള്ളമൊഴുക്കുമുണ്ട്.
കാരികാട്, കാരികാട് ടോപ്പ് എന്നിവിടങ്ങളിലും റോഡില്‍ ടാറിംഗില്ലാത്ത അവസ്ഥയാണ്. ഇവിടെ റോഡിന്റെ ടാറിംഗ് തീരുന്ന ഭാഗം ഇടിഞ്ഞിരിക്കുകയാണ്. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ടാര്‍ റോഡില്‍ നിന്നും തെന്നിമാറി കുഴിയില്‍ ചാടി അപകടമുണ്ടാകുന്നതും പതിവാണ്.