വീണ്ടും വിസാ തട്ടിപ്പ്: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഏഴു പേരിൽ നിന്ന് 84 ലക്ഷം തട്ടിയെടുത്തു: ബാങ്കോങ്ങിൽ എത്തിയവർ തിരികെ പോന്നത് പണം കടം വാങ്ങി; ലക്ഷങ്ങൾ ശമ്പളം പ്രതീക്ഷിച്ച വരെ പറ്റിച്ചത് പെരുവ സ്വദേശിയായ യുവതിയും സുഹൃത്തും

വീണ്ടും വിസാ തട്ടിപ്പ്: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഏഴു പേരിൽ നിന്ന് 84 ലക്ഷം തട്ടിയെടുത്തു: ബാങ്കോങ്ങിൽ എത്തിയവർ തിരികെ പോന്നത് പണം കടം വാങ്ങി; ലക്ഷങ്ങൾ ശമ്പളം പ്രതീക്ഷിച്ച വരെ പറ്റിച്ചത് പെരുവ സ്വദേശിയായ യുവതിയും സുഹൃത്തും

ക്രൈം ഡെസ്ക്

കോട്ടയം: എത്ര കിട്ടിയാലും പഠിക്കാത്ത മലയാളികൾ വീണ്ടും തട്ടിപ്പിന്റെ കെണിയിൽ തലവച്ചു. ഏഴു പേരിൽ നിന്നായി പെരുവ സ്വദേശിയായ യുവതി തട്ടിയെടുത്തത് 84 ലക്ഷം രൂപ. കാനഡയിൽ ലക്ഷങ്ങളുടെ ശമ്പളം പ്രതീക്ഷിച്ച് വിമാനം കയറി ബാങ്കോക്കിൽ എത്തിയവരെ കബളിപ്പിച്ച് കോടികളാണ് തട്ടിപ്പുകാരിയായ യുവതി അടിച്ചു മാറ്റിയത്. നിലമ്പൂർ അമരമ്പലം സൗപർണികയിൽ പി.വി നവീൻ (38), വൈക്കം മുളക്കും പെരുവ ഈരാംതടത്തിൽ ഇ.ആർ ജിനുമോൻ എന്നിവരും മറ്റ് അഞ്ചു പേരുമാണ് തങ്ങളുടെ പണം തട്ടിയെടുത്തതായി കാട്ടി ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയിരിക്കുന്നത്.

പെരുവ സ്വദേശിയായ യുവതിയും, സുഹൃത്തുമാണ് തട്ടിപ്പിന്റെ പ്രധാന കേന്ദ്ര ബിന്ദുവായി പ്രവർത്തിച്ചിരിക്കുന്നത്. തട്ടിപ്പുകാരിയായ യുവതിയുടെ ബന്ധുക്കളിൽ ഒരാൾ കാനഡയിലുണ്ടെന്നായിരുന്നു വാഗ്ദാനം. ഈ കാനഡയിൽ ജോലി ചെയ്യുന്ന ആൾ നാലു വിസ അയച്ചു നൽകി. ഈ വിസയിൽ ആളുകളെ ജോലിയ്ക്ക് കൊണ്ടുപോകാൻ സാധിക്കും. ഓരോ വിസയ്ക്കും 12 ലക്ഷം രൂപയാണ് നൽകേണ്ടത്. ഇങ്ങനെയായിരുന്നു തട്ടിപ്പ് കാരിയായ യുവതിയുടെ വാഗ്ദാനം. ഇത് വിശ്വസിച്ചാണ് മലപ്പുറം, കൊല്ലം, കോട്ടയം സ്വദേശികളായവർ പണം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാനഡയിൽ വർക്കർ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കൊണ്ടു പോകാനൊരുങ്ങിയത്. 12 ലക്ഷം രൂപയാണ് ഇവരോട് വിസയ്ക്കായി അവശ്യപ്പെട്ടത്. ഒരു ലക്ഷം രൂപ ആദ്യം ഇവർ ആവശ്യപ്പെട്ട അകൗണ്ടിലേയ്ക്ക് 2019 ജൂലായി 29 ന് ഇട്ടു നൽകുകയും ചെയ്തു. വീണ്ടും വിസാ പ്രോസസിംങ്ങ് ഫീസ് ആയി, ഓഗസ്റ്റിൽ ഇതേ അക്കൗണ്ടിലേയ്ക്ക് അരലക്ഷം രൂപയും അയച്ചു നൽകി. ഒക്ടോബർ 15 ന് ഇവരെ ഡൽഹിയിൽ കൊണ്ടു പോയി വൈദ്യ പരിശോധന നടത്തി. ഇതോടെ വിസ ലഭിക്കും എന്ന വിശ്വാസ്യത ഉണ്ടായി.

ഡിസംബർ 15 ന് നാലു പേരെ തായ്ലൻഡിലേയ്ക്കു കൊണ്ടു പോകുമെന്നും, ഇതിനു മുൻപ് 12 ന് ഒരു ലക്ഷം രൂപ നൽകണമെന്നും അറിയിച്ചു. ഇത് അനുസരിച്ച് ഒരു ലക്ഷത്തോളം രൂപ പ്രതിയായ യുവതിയുടെ വീട്ടിലെത്തി കൈമാറുകയും ചെയ്തു. ഡിസംബർ 15 ന് ഇവരെ കൊച്ചിയിൽ നിന്നും ബാങ്കോങ്ങിലേയ്ക്കു കൊണ്ടു പോയി. തുടർന്ന്, ഇവിടെ വച്ച് 500 ഡോളർ പണമായി കൈപ്പറ്റി. പിന്നീട്, വിവിധ ഫീസ് ഇനത്തിൽ ഒൻപത് ലക്ഷം രൂപ ഓൺലൈൻ ആയി കേരളത്തിലെ വിവിധ അക്കൗണ്ടുകളിലേയ്ക്കു അയപ്പിക്കുകയും ചെയ്തു. ഇത് കൂടാതെ താമസത്തിനും ഭക്ഷണത്തിനുമായി അരലക്ഷത്തോളം രൂപയും ചിലവായി. ഇത്തരത്തിൽ 12 ലക്ഷത്തോളം രൂപയും, 500 യു.എസ് ഡോളറുമാണ് ഇവർക്ക് ചിലവായത്.

എന്നാൽ, വിസ ലഭിക്കാതെ വരികയും യാത്ര തുടരാനാകാതെ വരികയും ചെയ്തതോടെ തട്ടിപ്പ് മനസിലാക്കിയ ഇവർ തിരികെ നാട്ടിലേയ്ക്കു മടങ്ങി. തുടർന്ന്, ഇവിടെ എത്തിയ ശേഷം പ്രതികളെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നു ജില്ലാ പൊലീസ് മേധാവി തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.