
വിവാഹ വാഗ്ദാനം നല്‍കി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ല, കൊല്‍ക്കത്ത ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊല്‍ക്കത്ത: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി.
14 വര്‍ഷം പഴക്കമുള്ള കേസിലായിരുന്നു കല്‍ക്കട്ട ഹൈക്കോടതി വിധി. പലപ്പോഴും ബലാത്സംഗ കുറ്റം ചുമത്തുന്നത് ബന്ധങ്ങളിലെ സങ്കീര്‍ണതകള്‍ മൂലമാണെന്ന് ജസ്റ്റിസ് ഷംപ ദത്ത (പോള്‍) അടങ്ങുന്ന സിംഗിള്‍ ജഡ്ജി ബെഞ്ച് നിരീക്ഷിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ദങ്കുനിയില്‍ 2009ല്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി വന്നത്. പരാതിക്കാരിയായ യുവാവും യുവതിയും തമ്മിലുള്ള വിവാഹം അവരുടെ കുടുംബങ്ങള്‍ ഉറപ്പിക്കുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും ഇടയ്ക്കിടെ കണ്ടുമുട്ടകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
എന്നാല്‍ ഇതിനിടയില്‍ തൊഴില്‍പരമായ കാരണങ്ങളാല്‍ യുവാവ് ഗോവയിലേക്ക് പോകുകയും അവിടെ വെച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്ന് നേരത്തെ വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയും അവളുടെ കുടുംബാംഗങ്ങളും ഇയാള്‍ക്കെതിരെ വിവാഹത്തിന്റെ മറവില്‍ ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പ് പ്രകാരം യുവാവിന്റെ മുഴുവന്‍ കുടുംബത്തിനുമെതിരെ പൊലീസ് കേസ് എടുത്തു. യുവാവിന്റെ പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ യുവാവ് 2009ല്‍ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചു.
ഇരുവരും പ്രായപൂര്‍ത്തിയായതിനാല്‍ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഉഭയ സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന്റെ പേരില്‍ യുവാവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ കുറ്റം ചുമത്താനാകില്ലെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ യുവാവ് പെണ്‍കുട്ടിയെ വഞ്ചിക്കുകയായിരുന്നുവെന്ന് എതിര്‍ അഭിഭാഷകന്‍ ആരോപിച്ചു. ഒടുവില്‍, ഇരുഭാഗവും കേട്ട ശേഷം, ബലാത്സംഗ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ദത്ത നിരീക്ഷിച്ചു. യുവാവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളും പിന്‍വലിക്കുകയും ചെയ്തു.