
തൊടുപുഴ: വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശിനി വിജയമ്മയെ (50) കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി.
ഡൈമുക്ക് ബംഗ്ലാവ്മുക്ക് സ്വദേശി രതീഷിനെ (33) യാണ് ഫസ്റ്റ് അഡീഷണല്‍ സെഷൻസ് ജഡ്ജി ആഷ് കെ.ബാല്‍ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. ബലാത്സംഗത്തിന് ഏഴു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പിഴ അടച്ചില്ലെങ്കില്‍ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണം. ആകെ 21 വർഷം കഠിന തടവാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാലു വർഷം കൂടി തടവ് അനുഭവിക്കണം.
ഡൈമുക്ക് പുന്നവേലി വിക്രമൻ നായരുടെ ഭാര്യ വിജയമ്മ (50) 2020 ഫെബ്രുവരി 23നാണ് കൊല്ലപ്പെട്ടത്. പീഡനശ്രമം ചെറുത്ത വിജയമ്മയെ പ്രതി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പശുവിനെ അഴിക്കുന്നതിനായി തേയിലക്കാട്ടില്‍ എത്തിയ വിജയമ്മയെ പക്ഷികളെ പിടിക്കുന്നതിനു മരത്തില്‍ കയറിയിരുന്ന രതീഷ് കണ്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ ഒഴിവാക്കിയ ശേഷം രതീഷ് വിജയമ്മയെ തലയ്ക്കു പിന്നില്‍ കത്തിയുടെ പിടികൊണ്ട് അടിച്ചു ബോധം കെടുത്തിയശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വീട്ടമ്മ ഉണർന്നപ്പോള്‍ കത്തി കൊണ്ടു തലയ്ക്കു പിന്നില്‍ മൂന്നു തവണ വെട്ടി മരണം ഉറപ്പാക്കി. ഇതിനു ശേഷം മൃതദേഹം വലിച്ചിഴച്ചു കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
വണ്ടിപ്പെരിയാർ സിഐ ആയിരുന്ന ടി.ഡി. സുനില്‍കുമാറിന്‍റെ നേതൃത്വത്തിൽ പഴുതടച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. കേസില്‍ 32 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്. രാജേഷ് ഹാജരായി.