
വെഞ്ഞാറമൂട് കൂട്ടക്കൊല: മകൻ അഫാനെതിരെ മൊഴി നൽകാതെ അമ്മ ഷെമീന; കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്ന് മജിസ്ട്രേറ്റിന് നൽകിയ മൊഴി; 45 മിനിറ്റോളം മൊഴി രേഖപ്പെടുത്തി; സാമ്പത്തിക ഞെരുക്കം നേരിട്ടതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ മകൻ അഫാനെതിരെ മൊഴി നൽകാതെ അമ്മ ഷെമീന. കട്ടിലിൽ നിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്നാണ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ അമ്മ ആവർത്തിച്ചത്. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്.
അതേസമയം, കൂട്ടക്കൊലയിലേക്ക് നയിച്ചത് കട ബാധ്യതയാണെന്ന നിഗമനത്തിലേക്ക് എത്തുന്ന കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. അഫ്സാന്റെ അമ്മ ഷെമീന ചിട്ടി നടത്തിയും പണം പോയി. സാമ്പത്തിക ഞെരുക്കം പരിഹരിക്കാൻ വേണ്ടിയാണ് ഷെമീന ചിട്ടി നടത്തിയത്.
കൊല്ലപ്പെട്ട ലത്തീഫിൻ്റെ ഭാര്യ ഷാഹിദക്ക് ചിട്ടി കിട്ടി. പക്ഷെ പണം നൽകിയില്ല. ഇതേ ചൊല്ലി ലത്തീഫും അഫാനും തമ്മിൽ തർക്കമുണ്ടായി. അഫാൻ മോശമായി സംസാരിച്ചതായി ലത്തീഫ് അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടക്കൊലയില്‍ ലത്തീഫിൻ്റെ ഭാര്യ ഷാഹിദയെ പ്രതി ലക്ഷ്യമിട്ടിരുന്നില്ല എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. തലക്കടിയേറ്റ് ലത്തീഫ് നിലത്ത് വീണപ്പോൾ അടുക്കളയിൽ നിന്നും ഓടിവന്ന ഷാഹിദ നിലവിളിക്കാൻ ശ്രമിച്ചപ്പോഴാണ് തലക്കടിച്ച് വീഴ്ത്തിയതെന്നും അഫാൻ പൊലീസിന് മൊഴി നല്‍കി.