
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെതിരെ അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.
അച്ഛന്‍റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലപാതകം, അതിക്രമിച്ചുകയറല്‍, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് അഫാനെതിരെ ചുമത്തിയിരിക്കുന്നത്. 600 പേജുള്ള കുറ്റപത്രത്തില്‍ 360 സാക്ഷികളാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അഫാന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സഹോദരൻ അഹ്സാൻ, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരൻ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ സാജിത, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇതില്‍ ലത്തീഫിനെയും സാജിതയെയും കൊലപ്പെടുത്തിയ കേസിലാണിപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചത്.