
വെള്ളാപ്പള്ളി നടേശനെ സ്വീകരിക്കാൻ നടത്തുന്ന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിൻമാറണമെന്ന്
ആലപ്പുഴ: ഏപ്രില്‍ 11ന് എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നല്‍കുന്ന സ്വീകരണ പരിപാടിയില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പിന്മാറണമെന്ന ആവശ്യം ശക്തം.
കഴിഞ്ഞദിവസം മലപ്പുറത്തിനെതിരെ കടുത്ത വിദ്വേഷ പ്രസ്താവനയാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് നല്‍കുന്ന സ്വീകരണത്തില്‍നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണമെന്ന ആവശ്യം വിവിധ സംഘടനകള്‍ ഉന്നയിക്കുന്നത്.
ഏപ്രില്‍ 11ന് എസ്‌എൻഡിപി യോഗം ചേർത്തല യൂനിയനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘മഹാസംഗമവും മൂന്ന് പതിറ്റാണ്ട് ജനറല്‍ സെക്രട്ടറി പദം പൂർത്തിയാക്കുന്ന സമാനതകളില്ലാത്ത സാരഥി വെള്ളാപ്പള്ളി നടേശന് ഉജ്ജ്വലസ്വീകരണവും’ എന്ന പേരിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം. മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ്, വി.എൻ വാസവൻ, സജി ചെറിയാൻ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ 11ന് നടത്താൻ തീരുമാനിച്ചിട്ടുള്ള വെള്ളാപ്പള്ളിയുടെ സ്വീകരണ സമ്മേളനത്തില്‍നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറി പൊതുസമൂഹത്തിന് മുമ്പില്‍ ശക്തമായ സന്ദേശം നല്‍കണമെന്ന് ശ്രീനാരായണീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
മലപ്പുറത്തെ മുൻനിർത്തി ഒരു സമുദായത്തിന് നേരെ വംശീയ വിദ്വേഷം തുപ്പിയ, മുസ്ലിം സമുദായത്തിന് നേരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന ഒരാളെ സ്വീകരിക്കാൻ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരിക്കാനുള്ള മിനിമം മര്യാദയെങ്കിലും കാണിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് വ്യക്തമാക്കി.
മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ചുങ്കത്തറയില്‍ നടന്ന എസ്‌എൻഡിപി യോഗം നിലമ്പുർ യൂനിയൻ കണ്‍വെൻഷനിലാണ് വിവാദ പ്രസംഗം.
‘നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ ഒരു അഭിപ്രായം പറഞ്ഞുപോലും ജീവിക്കാൻ സാധിക്കുന്നില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ എന്തുപറ്റി, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്ര നാളായിട്ട് പോലും സ്വാതന്ത്ര്യത്തിന്‍റെ ഗുണഫലങ്ങളുടെ അംശം പോലും പിന്നാക്ക
വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് പഠിക്കാൻ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പില്‍ വളരെ പ്രാതിനിധ്യമുണ്ട്, ബാക്കിയെന്തിലാണ് പ്രാതിനിധ്യം?. ഒരു കോളജുണ്ടോ? ഹയര്‍സെക്കന്‍ഡറി സ്കൂളുണ്ടോ…എന്താണ് നമുക്ക് മലപ്പുറത്തുള്ളത്? എല്ലാവര്‍ക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ്. വോട്ടുകുത്തി യന്ത്രങ്ങള്‍. വോട്ടും മേടിച്ച് പോയാല്‍ ആലുവ മണപ്പുറത്ത് വച്ച കണ്ട പരിചയം പോലും കാണിക്കാറില്ല” -വെള്ളാപ്പള്ളി പറഞ്ഞു.