
മുണ്ടക്കൈയിൽ രണ്ടു വാര്‍ഡിലുള്ളത് 3000പേര്‍; ദുരന്ത സമയത്ത്എത്ര പേർ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമല്ല: രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ വിതച്ചത് ഭീകര ദുരന്തം; തേയില കാടുകളില്‍ നിലവിളി മാത്രം; മുണ്ടക്കൈയില്‍ എല്ലാം പുഴയെടുത്തു
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: മുണ്ടക്കൈയിലൂടെ ഒഴുകുന്ന ചൂരല്‍മല പുഴയുടെ സംഹാര താണ്ഡവത്തില്‍ കേരളം നടുങ്ങുകയാണ്. പുഴയുടെ ഉത്ഭവത്തില്‍ നിന്നാണ് കല്ലും മണ്ണും ഇരച്ചെത്തിയത്. ഇതൊരു ഗ്രാമത്തെയാകെ തകര്‍ത്തു. മുണ്ടകൈയില്‍ പുഴയുടെ തീരത്ത് നിരവധി വീടുകളുണ്ട്.
ചൂരല്‍മല വരെ നീളുന്ന ജനവാസ കേന്ദ്രമാണ് ഇത്. ഈ പുഴയ്ക്ക് ഇരുവശവുമുള്ളതെല്ലാം ഉരുള്‍കൊണ്ടു പോയി. മൃതദേഹങ്ങള്‍ മുണ്ടക്കൈ പുഴയിലൂടെ ഒഴുകി കിലോമീറ്ററുകള്‍ അപ്പുറമുള്ള ചാലിയാറിലെത്തി. സൂചിപ്പാറ വെള്ളച്ചാട്ടവും കടന്നാണ് ഇവ നിലമ്പൂരിലെ ചാലിയാറിലെത്തിയത്. അതുകൊണ്ട് തന്നെ ദുരന്ത വ്യാപ്തി ചിന്തിക്കുന്നതിനും അപ്പുറമാണ്.
മുണ്ടക്കൈയില്‍ രണ്ടു വാര്‍ഡുകളിലായി മൂവായിരത്തിനടുത്ത് ജനസംഖ്യയാണുള്ളത്. എല്ലാവരും മുണ്ടക്കൈയില്‍ ഇല്ലെങ്കിലും ഇന്നലെ ഈ പ്രദേശത്തുണ്ടായിരുന്നവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. മുണ്ടക്കൈയില്‍ മരണസംഖ്യ വലിയതോതില്‍ കൂടാനാണ് സാധ്യത. മൃതദേഹങ്ങള്‍ ചാലിയാറിലൂടെ ഒഴുകി നിലമ്പൂരില്‍ വരെ എത്തിയിട്ടുണ്ട്്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ഉരുള്‍പൊട്ടലാണ് ഇവിടെയുണ്ടായതെന്നാണ് വിവരം. രണ്ടാമത്തെ ഉരുള്‍പൊട്ടലാണ് ഭീകര ദുരന്തം വിതച്ചത്. ഇതില്‍ എല്ലാം തകര്‍ന്നിട്ടുണ്ട്. ഈ സമയം ഇവിടെയുണ്ടായവരുടെ കാര്യത്തില്‍ വലിയ ആശങ്കയാണ്. ഈ സമയം പലരും രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു. ഇതിനിടെയാണ് വെള്ളം കുത്തൊലിച്ചെത്തിയത്. പുഴയുടെ തീരത്തുണ്ടായിരുന്നവരെല്ലാം ഉരുളില്‍ പെട്ടു.
മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് തിങ്കളാഴ്ചയും മണ്ണിടിഞ്ഞിരുന്നു. ഇതിന്റെ ഭീതി മാറും മുമ്പാണ് ഉരുള്‍പൊട്ടലുണ്ടായത്. പുഴയിലൂടെ പാറക്കല്ലുകളും മരങ്ങളും മണ്ണും ഒഴുകിയെത്തി. കലങ്ങിമറിഞ്ഞാണ് പുഴയുടെ ഒഴുക്ക്. ചിലയിടങ്ങളില്‍ കരകവിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് പുഴയില്‍ വെള്ളമുയര്‍ന്ന് ഒഴുക്ക് വര്‍ധിച്ചതായി കണ്ടത്. ഇതോടെ പുഞ്ചിരിമട്ടത്തെ ആളുകള്‍ പൂര്‍ണമായും ഒഴിഞ്ഞു.
എന്നാല്‍ മറ്റിടങ്ങളില്‍ ആള്‍ത്താമസമുണ്ടായിരുന്നു. 2020ല്‍ പുഞ്ചിരിമട്ടത്ത് മണ്ണിടിഞ്ഞ് വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. രണ്ടുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. തിങ്കള്‍ രാവിലെ മുണ്ടക്കൈ എട്ടാം നമ്പറിലും ചെറിയ മണ്ണിടിച്ചിലുണ്ടായിരുന്നു. ആ സമയം മുതല്‍ ചൂരല്‍മല പുഴ നിറഞ്ഞാണ് ഒഴുകുന്നത്. ഇതിലേക്ക് ഉരുള്‍ പൊട്ടലുണ്ടായപ്പോള്‍ പുഴയുടെ സംഹാര താണ്ഡവമായി പിന്നീട്.