
ഹരിപ്പാട്: വസ്തു വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോടതി ജീവനക്കാരൻ അറസ്റ്റിലായി.
കുമാരപുരം വില്ലേജില്‍ കരുവാറ്റ തെക്ക് മുറിയില്‍ കൊച്ചുപരിയരത്ത് വീട്ടില്‍ രാജീവ് എസ് നായർ (44) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.
ചെങ്ങന്നൂർ പോക്സോ കോടതിയിലെ ബെഞ്ച് ക്ലർക്ക് ആണ് ഇയാള്‍. കുമാരപുരം വില്ലേജില്‍ കാവുങ്കല്‍ പടീറ്റത്തില്‍ ഗോപിക എന്ന സ്ത്രീയില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയെടുത്തത്. പരാതിക്കാരിയുടെ സഹോദരൻ പ്രതിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നത് വഴിയുള്ള പരിചയം ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.
വീട് വെക്കാൻ സ്ഥലം നോക്കുകയായിരുന്ന സഹോദരിയെ തെറ്റിദ്ധരിപ്പിച്ചാണ് രാജീവ് എസ് നായർ തട്ടിപ്പ് നടത്തിയത്. മാവേലിക്കര കുടുംബ കോടതിയുടെ എതിർവശം ബാങ്ക് ജപ്തി ചെയ്ത 56 സെന്റ് സ്ഥലം കിടപ്പുണ്ടെന്നും അത് വാങ്ങി നല്‍കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തു. തുടർന്ന് പലതവണയായി പണമായും ഗൂഗിള്‍ പേ വഴിയായും 22 ലക്ഷം രൂപ കൈക്കലാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം കൈപ്പറ്റിയ ശേഷം ഇയാള്‍ പരാതിക്കാരിയെയും ഭർത്താവിനെയും ഈ സ്ഥലം കൊണ്ടുപോയി കാണിക്കുകയും, വസ്തു കോടതി സീല്‍ ചെയ്ത നിലയിലാണെന്നും ബാധ്യത തീർക്കാൻ സഹായിക്കുന്ന ജീവനക്കാർക്ക് നല്‍കാനെന്നും പറഞ്ഞ് വീണ്ടും പണം കൈപ്പറ്റുകയും ചെയ്തു.
വാഗ്ദാനം ചെയ്ത വസ്തു ലഭിക്കാതെ വന്നതോടെ പരാതിക്കാരി ഹരിപ്പാട് ഇൻസ്പെക്ടർ മുമ്ബാകെ പരാതി നല്‍കി. പൊലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ കൊടുക്കാമെന്ന് പറഞ്ഞ വസ്തു ഇയാളുടെ പേരിലുള്ളതല്ലെന്നും കൊല്ലത്തുള്ള ഒരാളുടേതാണെന്നും വ്യക്തമായി. ഇതോടെ ഒളിവില്‍ പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി, എസ്‌ഐ ആദർശ്, എ എസ് ഐ പ്രമോദ്, എസ് സി പി ഒ രേഖ, സി പി ഒ മാരായ നിഷാദ്, സജാദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.



