
കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ലൈംഗിക ആരോപണ വിവാദം ഇനിയും അടങ്ങിയിട്ടില്ല.
സോഷ്യല്‍ മീഡിയയില്‍ ഊരും പേരുമില്ലാതെ തുടങ്ങിയ പ്രചരണങ്ങളാണ് പിന്നീട് വലിയ വിവാദമായി വളര്‍ന്നത്. നടി പേരു പറയാതെ ആളെ ചൂണ്ടിക്കാട്ടിയപ്പോള്‍ വിവാദം ആളിക്കത്തുകയും ചെയ്തു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാഹുലിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തു. ഇതിനിടെ ഇന്ന് പുറത്തിറങ്ങിയ ‘മെട്രോ വാര്‍ത്ത’ ദിനപത്രത്തില്‍ മറ്റൊരു വിവാദ വാര്‍ത്ത കൂടി പുറത്തുവന്നു.
‘സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് പിടികൂടി’ എന്ന തലക്കെട്ടിൽ ‘മെട്രോ വാര്‍ത്ത’ ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് പുതിയ വിവാദം. ഇന്നിറങ്ങിയ പത്രത്തിന്റെ എറണാകുളം എഡിഷനില്‍ 11ാം പേജിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജില്ലയിലെ ഒരു സിപിഎം എംഎല്‍എയുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത.
മെട്രോ വാര്‍ത്ത നല്‍കിയ വാര്‍ത്ത ഇങ്ങനെയാണ്:
”യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായാ ലൈംഗിക ആരോപണം നിലനില്‍ക്കേ സമാനമായ വിവാദത്തില്‍ അകപ്പെട്ട് എറണാകുളം ജില്ലയില്‍ നിന്നുള്ള സിപിഎം എംഎല്‍എ. പറവൂരില്‍ പട്ടാപ്പകല്‍ സിപിഎം വനിതാ നേതാവിന്റെ വീട്ടില്‍ കയറിയ എംഎല്‍എയെ വനിതാ നേതാവിന്റെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്നാണ് വീട്ടില്‍ നിന്നും പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വനിതാ നേതാവിന്റെ ഭര്‍ത്താവ് രാവിലെ ഒരു യോഗത്തില്‍ പങ്കെടുക്കാനായി പുറത്തേക്ക് പോയിരുന്നു. രാത്രിയോടെ മാത്രമേ തിരകെ എത്തുകയുള്ളൂ എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഉച്ചയോടെ തിരച്ചെത്തിയ ഭര്‍ത്താവ് സ്‌പെയര്‍ താക്കോല്‍ ഉപയോഗിച്ച് വീട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. തുടര്‍ന്ന് ഭാര്യയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ വീടിനുള്ളില്‍ ഇരുന്ന് റിംഗ് ചെയ്തതല്ലാതെ പ്രതികരണം ഉണ്ടായില്ല. ഇതേതുടര്‍ന്ന് ആശങ്കയിലായ ഭര്‍ത്താവ് സമീപവാസികളുമൊത്ത് വീടിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് എഎല്‍എയെ കണ്ടത്. കാര്യം മനസ്സിലായ ഭര്‍ത്താവ് എംഎല്‍എയെ കൈകാര്യം ചെയ്തു. വിശദീകരിക്കാന്‍ ശ്രമിച്ച എംഎല്‍എയെ ഭര്‍ത്താവ് ചവിട്ടി താഴെയിടുകയും ചെയ്തു.
വാഹനം ഏറെ ദൂരെ നിര്‍ത്തിയ ശേഷമാണ് എംഎല്‍എ വനിതാ നേതാവിന്റെ വീട്ടിലേക്ക് എത്തിയത്. സമീപവാസികളും സംഭവത്തിന് സാക്ഷികളായതിനാല്‍ ഇത് പുറത്തറിയുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഷയം കത്തിക്കാന്‍ ശ്രമിച്ചെങ്കിലും പ്രമുഖ പ്രാദശിക നേതാവ് ഇടപെട്ട് തടഞ്ഞതായാണ് വിവരം.
അടുത്തിടെ ഒട്ടേറെ പരിപാടികള്‍ നടത്തിയ മികച്ച എംഎല്‍എ എന്ന പ്രശസ്തി നേടിയെടുക്കാന്‍ ശ്രമിച്ച എംഎല്‍എ ഇപ്പോള്‍ കുപ്രസിദ്ധനായ അവസ്ഥയിലാണ്. പാര്‍ട്ടിക്ക് ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും നാട്ടുകാര്‍ പലരും ദൃക്‌സാക്ഷികളായതിനാല്‍ സംഭവം നിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്.”
‘മെട്രോ വാര്‍ത്ത’ ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ വാര്‍ത്തയുടെ വസ്തുത തേടി സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പോസ്റ്റുകള്‍ ഇടുന്നുണ്ട്. ഊരും പേരുമില്ലാത്ത വാര്‍ത്തയെ വിശ്വസിക്കുന്നത് എങ്ങനെയെന്ന് ചോദ്യമാണ് ഉയരുന്നത്. എറണാകുളം ജില്ലയില്‍ അഞ്ച് എംഎല്‍എമാരാണ് സിപിഎമ്മിനുള്ളത്. കുന്നത്തുനാട്, വൈപ്പിന്‍, കളമശ്ശേരി, കോതമംഗലം, കൊച്ചി നിയമസഭാ മണ്ഡലങ്ങളിലാണ് സിപിഎം എംഎല്‍എമാരുള്ളത്. ഇവരില്‍ ആരാണെന്ന് വെളിപ്പെടുത്താതെയാണ് പത്രവാര്‍ത്ത. അതുകൊണ്ട് തന്നെ ഊരും പേരും പറയാത്ത വാര്‍ത്തയില്‍ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.