
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ നോക്കി; വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗം സൗമ്യയില്‍ തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് നോബിളിലും; വണ്ടന്‍മേട് കേസില്‍ ഒരാള്‍ കൂടെ പിടിയിലാകുമ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
സ്വന്തം ലേഖിക
ഇടുക്കി: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ ഏബ്രഹാം ശ്രമിച്ച കേസില്‍ ഒരാള്‍ കൂടെ പിടിയില്‍.
തിരുവനന്തപുരം സ്വദേശി നോബിള്‍ നോബര്‍ട്ടിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ നോബിള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് പുറത്ത് വരുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാനായി പഞ്ചായത്തംഗമായിരുന്ന സൗമ്യ സുനിലിനും കൂട്ടാളികള്‍ക്കും എംഡിഎംഎ എവിടെ നിന്ന് ലഭിച്ചു എന്ന പൊലീസിന്‍റെ അന്വേഷണമാണ് നോബിളിലേക്ക് എത്തിയത്. ഏപ്രില്‍ മാസത്തില്‍ പുളിയന്മലയില്‍ വച്ച് 60 ഗ്രാം എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍ എന്നിവയുമായി കോഴിക്കോട് സ്വദേശി അര്‍ജുന്‍ പിടിയിലായിരുന്നു.
ഈ രണ്ട് കേസുകളിലും പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് നോബിളിലേക്ക് എത്തിയത്. ബംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിലേക്ക് എത്തിക്കുന്ന കണ്ണിയിലെ പ്രധാനിയാണ് ഇയാള്‍. ഇടയ്ക്കിടെ സിം കാര്‍ഡും മൊബൈല്‍ ഫോണും മാറ്റുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്.
തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയായ നോബിള്‍ 2017 മുതല്‍ ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്ന് വണ്ടന്മേട് സി ഐ വി എസ് നവാസ് പറഞ്ഞു. കൊറിയാര്‍ വഴി മയക്കുമരുന്ന് അയച്ചതുമായി ബന്ധപ്പെട്ട് നോബിളിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രണ്ടാഴ്ച മുൻപ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് വണ്ടന്മേട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ബംഗളൂരുവില്‍ താമസിക്കുന്ന ഒരു വിദേശിയാണ് എംഡിഎംഎ ഉണ്ടാക്കുന്നത്.
ആവശ്യക്കാര്‍ നോബിളിനെയാണ് സമീപിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴി കൈമാറുന്ന വില നോബിള്‍ വിദേശിക്ക് എത്തിക്കും. വിദേശിയുടെ സംഘം മയക്കുമരുന്ന് ബംഗളൂരുവിലെ ഏതെങ്കിലും സ്ഥലത്ത് ഒളിച്ചുവച്ചശേഷം ദൃശ്യങ്ങളും ഫോട്ടോയും ലൊക്കേഷനും നോബിളിന് അയക്കും.
നോബിള്‍ ഇത് ആവശ്യക്കാര്‍ക്ക് അയക്കുകയാണ് ചെയ്യുന്നത്. പണമോ മയക്കുമരുന്നോ നേരിട്ട് കൈമാറത്തതിനാല്‍ പിടികൂടാന്‍ ബുദ്ധിമുട്ടാണ്.
അഞ്ച് കോടിയിലധികം രൂപ മയക്കുമരുന്ന് കച്ചവടത്തിലൂടെ ലാഭമുണ്ടാക്കിയതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. മയക്കുമരുന്ന് ഉണ്ടാക്കുന്നയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വണ്ടന്മേട് പൊലീസ് ആരംഭിച്ചിട്ടുണ്ട്. നോബിളിനെ തൊടുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.