വൈക്കം തലയോലപ്പറമ്പിൽ പെൺകുട്ടികൾ വിഷക്കായ കഴിച്ച സംഭവം; അന്വേഷണം സെക്സ് റാക്കറ്റിലേക്ക്; പഴുതടച്ച അന്വേഷണത്തിനൊരുങ്ങി പൊലീസ്
സ്വന്തം ലേഖകൻ
തലയോലപ്പറമ്പ്: വിഷക്കായ കഴിച്ച കൂട്ടുകാരികളില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണം സെക്സ് റാക്കറ്റിലേക്കും നീളുന്നു.
ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന വെള്ളൂര്‍ സ്വദേശിനി ഒന്നരവര്‍ഷം മുൻപ് പോക്സോ കേസില്‍ ഇരയാക്കപ്പെട്ടിരുന്നു. ഫോണിലൂടെ പരിചയപ്പെട്ട മലപ്പുറം സ്വദേശികളായ യുവാക്കള്‍ നിര്‍ധനയായ പെണ്‍കുട്ടിയെ നിരന്തരം വിളിച്ച് പ്രലോഭിപ്പിച്ച് കെണിയിലാക്കുകയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വെള്ളൂര്‍ പൊലീസ് മൂന്നു യുവാക്കള്‍ക്കെതിരേ കേസെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മനോനില തെറ്റിയ മാതാവും സഹോദരിയും മാത്രമാണ് പെണ്‍കുട്ടിക്കുള്ളത്. സഹോദരി പശുവിനെ കറന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.
ഒതളങ്ങ കഴിച്ചതിനെത്തുടര്‍ന്ന് മരിച്ച തലയോലപ്പറമ്പ് കോരിക്കല്‍ സ്വദേശിനിയുടെ അമ്മ അഞ്ച് വര്‍ഷമായി അകന്നു കഴിയുകയാണ്. സമാന ജീവിത സാഹചര്യമുള്ള ഇരുവരും പിന്നീട് വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. കടുത്തുരുത്തിയില്‍ ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിരുന്ന മരണപ്പെട്ട കൃഷ്ണമോളും വെള്ളൂര്‍ സ്വദേശിനിയും ക്ലാസ് കഴിഞ്ഞ് ഏറെ വൈകി വീട്ടില്‍ എത്തിയിരുന്നത് വീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു.
ഏതാനും നാളുകള്‍ക്കു മുൻപ് ഇരുവരെയും കാണാതായിരുന്നു. പിന്നീട് പൊലീസ് അന്വേഷണമാരംഭിച്ചപ്പോഴാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തുന്നത്. തകര്‍ന്ന കുടുംബ പശ്ചാത്തലമുള്ള നിര്‍ധനരായ പെണ്‍കുട്ടികളെ കെണിയിലാക്കുന്ന റാക്കറ്റ് ഈ കുട്ടികളുടെ ജീവിതം സമ്മര്‍ദ്ദത്തിലാക്കുന്നതിന് ഇടപെട്ടിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വീടിനു മുന്നിലെ റോഡില്‍ നൃത്തം ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ചത് കണ്ട ബന്ധു ശകാരിച്ചതിനെത്തുടര്‍ന്നാണ് ഇരുവരും അവരുടെ വീടുകളിലെത്തി ഒതളങ്ങ കഴിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കിയത്. ഇതു പൊലീസ് പൂര്‍ണമായി മുഖവിലയ്ക്കെടുത്തിട്ടില്ല.
കഴിഞ്ഞദിവസം പെണ്‍കുട്ടികളെ വലയിലാക്കുന്ന സെക്സ് റാക്കറ്റിനെ കടുത്തുരുത്തി പൊലീസ് പിടികൂടിയിരുന്നു. ഈ കേസിലും പ്രതികള്‍ മലബാര്‍ മേഖലയിലുള്ളവരാണ്.
വെള്ളൂര്‍ സ്വദേശിനിയെ കുരുക്കിയതും മലപ്പുറത്തുനിന്നുള്ളവരായിരുന്നുവെന്നതും അന്വേഷണം ഈ മേഖലയിലേക്കുകൂടി തിരിയാന്‍ പൊലീസിനെ പ്രേരിപ്പിച്ചു. പെണ്‍കുട്ടികള്‍ ഒതളങ്ങ കഴിച്ച സംഭവത്തില്‍ പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നുമാണ് പോലീസ് ഭാഷ്യം. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി ലഭിച്ച ശേഷം കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.