ആചാരനിറവില്‍ വൈക്കം ക്ഷേത്രത്തില്‍ കുംഭാഷ്ടമി; ദീപം തെളിയിച്ചുള്ള ആഘോഷ പരിപാടികൾക്ക് വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസ് തുടക്കമിട്ടു; പൊലീസിന്റെ നേതൃത്വത്തിൽ ലക്ഷദീപം തെളിഞ്ഞു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വൈക്കം: കോവിഡിന് ശേഷം ആദ്യമായി പൂര്‍ണ്ണമായ ആചാരനിറവില്‍ വൈക്കം മഹദേവ ക്ഷേത്രത്തില്‍ കുംഭാഷ്ടമിക്ക് തുടക്കമായി. ദീപം തെളിയിച്ചുള്ള ആഘോഷ പരിപാടികൾക്ക് വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസ് തുടക്കമിട്ടു. ലക്ഷദീപം കണ്ടു തൊഴുന്നതിനായി നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തുന്നത്. പൊലീസിന്റെ നേതൃത്വത്തിൽ ലക്ഷദീപം തെളിയിച്ചു കുംഭാഷ്ടമി ആഘോഷങ്ങൾക്ക് തുടക്കമായി.

അഷ്ടമി ദര്‍ശനത്തിനായി ധാരാളം ഭക്തര്‍ ക്ഷേത്രത്തിലെത്തിയിരുന്നു. രാവിലെ നടന്ന ശ്രീബലി എഴുന്നള്ളിപ്പിന് ഗജവീരന്‍ കോങ്ങാടുകുന്നേല്‍ ശങ്കരനാരായണന്‍ വൈക്കത്തപ്പന്റെ തിടമ്ബേറ്റി. വിവിധ വാദ്യ മേളങ്ങളുടെ അകമ്ബടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി എഴുന്നള്ളിപ്പ് സമാപിച്ചു. കുംഭാഷ്ടമിയുടെ ഭാഗമായി അന്നദാന പ്രഭുവിന്റെ സന്നിധാനത്തില്‍ നടന്ന പ്രാതലില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുത്രനായ ഉദയനാപുരത്തപ്പന്റെ വൈക്കം മഹദേവ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ് ആചാര പ്രകാരം നടന്നു. ഗജവീരന്‍ വേമ്ബനാട് അര്‍ജുനന്‍ ഉദയനാപുരത്തപ്പന്റെ തിടമ്ബേറ്റി. വൈക്കത്തപ്പന്റെ തിടമ്ബ് ഗജവീരന്‍ വേമ്ബനാട് വാസുദേവന്‍ ശിരസ്സിലേറ്റി. വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും കിഴക്കോട്ടെഴുന്നള്ളിപ്പിനെ ഭക്തര്‍ നിറദീപം തെളിയിച്ച്‌ നിറപറ ഒരുക്കി വരവേറ്റു.

വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും കുടി അധീനതയിലുള്ള ക്യഷി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ വിളവെടുപ്പ് കാണാനും പാട്ടം പിരിക്കാനുമുള്ള വരവാണ് കിഴക്കോട്ടെഴുന്നള്ളിപ്പ് എന്നാണ് വിശ്വാസം. അടിമ വഴിപാട് നടത്താനും ധാരളം ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. എഴുന്നള്ളിപ്പിന് വാഴമന, കൂര്‍ക്കശ്ശേരി, കള്ളാട്ടുശേരി എന്നിവിടങ്ങളില്‍ ഇറക്കി പൂജയും നിവേദ്യവും നടത്തി.

തിരിച്ചെഴുന്നെള്ളിപ്പിന് ആറാട്ടു കുളങ്ങരയില്‍ സ്വര്‍ണ്ണ കുടയുള്‍പ്പടെയുള്ള അലങ്കാരങ്ങളോടെ വരവേറ്റു. വൈക്കം ക്ഷേത്രത്തിന് കിഴക്കേ ഗോപുരം വരെയുള്ള വിവിധ പ്രദേശങ്ങളില്‍ വിളക്കുവയ്പും ഉണ്ടായിരുന്നു. വൈക്കം ക്ഷേത്രത്തിലെത്തിയതോടെ അഷ്ടമി വിളക്കിനും വലിയ കാണിക്കയ്ക്കും ശേഷം ഉദയനാപുരത്തപ്പന്റെ യാത്രയയപ്പും നടന്നു