
കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ പത്തായപ്പുര വാഹനം ഇടിച്ച് വീണ്ടും തകർന്നു. പത്തായപ്പുര നന്നാക്കി ഒരു ദിവസം മാത്രം ആയിട്ടുള്ളു. അതിന് ഇടയിലാണ് അപകടം. ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന നിലയിലാണ് ഇപ്പോൾ മേല്‍ക്കൂരയിലെ ഓടുകള്‍.
വാഹനമിടിച്ച് മേല്‍ക്കൂര തകർന്നതിനെത്തുടർന്ന് വഴിയാത്രക്കാർക്ക് അപകടം സംഭവിക്കാതിരിക്കാൻ പത്തായപ്പുരയുടെ മേല്‍ക്കൂര ചൊവ്വാഴ്ചയാണ് നന്നാക്കിയത്.
പടിഞ്ഞാറേനട-തെക്കേനട റോഡില്‍ ക്ഷേത്ര ചുറ്റുമതിലിനോടു ചേർന്ന് വളവിലെ പത്തായപ്പുരയുടെ മേല്‍ക്കൂരയിലാണ് ഓടുകള്‍ താഴെ വീഴുന്ന നിലയില്‍ വീണ്ടും അപകടഭീതി പരത്തുന്നത്. വ്യാഴാഴ്ച രാവിലെ വാഹനം തട്ടി ഒന്നു രണ്ട് ഓടുകള്‍ തകർന്നിരുന്നു. ഉച്ചയോടെ മേല്‍ക്കൂര കൂടുതല്‍ തകർന്ന നിലയിലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയതായി നിർമിച്ച മേല്‍ക്കൂരയിലെ തടിക്കൂട്ടടക്കം ഇളകിയ നിലയിലാണ്. വലിയ കണ്ടെയ്നർ ലോറികളടക്കം കടന്നുപോകുന്ന ഇവിടെ വാഹനങ്ങള്‍ തട്ടാതിരിക്കാനുള്ള സംവിധാനംകൂടി സജ്ജീകരിക്കണമെന്ന് ദേവസ്വം ബോർഡിനോട് ഭക്തർ ആവശ്യപ്പെട്ടിരുന്നതാണ്.
വാഹനം ഇടിച്ച് കെട്ടിടത്തിന് കേട് ഉണ്ടായാല്‍ ഉടനെ ഇടിക്കുന്ന വാഹനം കണ്ടെത്താനുള്ള നടപടി എടുക്കാനോ പരാതി കൊടുക്കാനോ ദേവസ്വം അധികൃതർ തയാറാകാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നാണ് ആക്ഷേപം ഉയരുന്നത്.



