കെ റെയിൽ യാഥാർത്ഥ്യമായാൽ ഒരാൾ പോലും വഴിയാധാരമാകില്ല ; വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ ഈ വർഷം കമ്മീഷൻ ചെയ്യും ; വൈക്കത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാകും ; വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ വകുപ്പ് മന്ത്രിമാർ 

കെ റെയിൽ യാഥാർത്ഥ്യമായാൽ ഒരാൾ പോലും വഴിയാധാരമാകില്ല ; വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ ഈ വർഷം കമ്മീഷൻ ചെയ്യും ; വൈക്കത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാകും ; വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ വകുപ്പ് മന്ത്രിമാർ 

സ്വന്തം ലേഖകൻ

കോട്ടയം: കെ റെയിൽ യാഥാർത്ഥ്യമായാൽ ഒരാൾ പോലും വഴിയാധാരമാകില്ലെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ വൈക്കം ബീച്ച് മൈതാനത്തെ വേദിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഏഴര വർഷം കൊണ്ട് കേരളത്തെ സമ്പൂർണ്ണ ഇ-ഗവേണൻസ് സംസ്ഥാനമാക്കി മാറ്റി. എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ആധുനിക സാങ്കേതിക സംവിധാനത്തിലൂടെ ലഭ്യമാക്കുക എന്ന ആശയവും നവകേരളം ഉൾക്കൊള്ളുന്നുണ്ട്.

എല്ലാവർക്കും ഭൂമി, എല്ലാവർക്കും ഭവനം എന്നത് ഇന്ത്യയിൽ യാഥാർഥ്യമാകാൻ പോകുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ആറായിരത്തോളം അധ്യാപകരെ പുതിയതായി നിയമിച്ചു. ശബരിമല വിമാനത്താവളം, കൊച്ചി ഗ്രീൻ ഹൈഡ്രജൻ പാർക്ക്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, തീരദേശ ഹൈവേക്കായി സ്ഥലമേറ്റെടുപ്പ്, ദേശീയപാത വികസനം, മലയോര ഹൈവേ തുടങ്ങിയ പദ്ധതികൾ കേരളത്തിൽ ഇനി യാഥാർത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. വികസനം വരുംതലമുറയ്ക്ക് കൂടിയുള്ളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 ലക്ഷം ദരിദ്ര കുടുംബങ്ങൾക്കാണ് സംസ്ഥാനത്ത് സൗജന്യമായി കെ – ഫോണിലൂടെ ഇന്റർനെറ്റ് സേവനം നൽകുന്നത്. 2016 മുതൽ ഐ.ടി. മേഖലയിൽ വൻ കുതിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. 2022ൽ ഐ. ടി. മേഖലയിലെ കയറ്റുമതി 17536 കോടിയായി. 1106 ഐ.ടി. കേന്ദ്രങ്ങൾ സംസ്ഥാനത്ത് പുതിയതായി ആരംഭിച്ചു.

വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ ഈ സർക്കാർ മാറ്റി.2,83,400 തൊഴിൽ അവസരങ്ങൾ ഈ സർക്കാർ സൃഷ്ടിച്ചു. കേരളത്തിലെ റോഡുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നു. എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. എല്ലാ പ്രതിസന്ധികളെയും അവഗണിച്ചു കൊണ്ട് വിപ്ലവകരമായ മാറ്റത്തിനാണ് നവകേരളം സാക്ഷിയാകാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ ഈ വർഷം കമ്മീഷൻ ചെയ്യും: മന്ത്രി കെ.കൃഷ്ണൻകുട്ടി

വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ ഈ വർഷം തന്നെ കമ്മീഷൻ ചെയ്യുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വൈക്കം ബീച്ചിൽ നടന്ന വൈക്കം നിയോജക മണ്ഡലത്തിന്റെ നവകേരള സദസിന്റെ വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്‌സ്റ്റേഷൻ കുറവിലങ്ങാട് സ്ഥാപിച്ചു.

എരുമേലിയിൽ 110 കെ.വി സബ്സ്റ്റേഷൻ സ്ഥാപിച്ചു. കുറവിലങ്ങാട്, കൂത്താട്ടുകുളം സബ്സ്റ്റേഷനുകൾ 66 കെ.വിയിൽ നിന്നും 110 കെ.വി യിലേക്ക് ഉയർത്തി. കോട്ടയം ജില്ലയിലെ മലയോരപ്രദേശത്തും ഉൾപ്രദേശങ്ങളിലും നല്ല വോൾട്ടേജിൽ വൈദ്യുതി എത്തിക്കാനും കൂടുതൽ കണക്ഷനുകൾ നൽകാനും സാധിച്ചു.

ദീർഘകാലമായി മുടങ്ങിക്കിടന്ന ഇടമൺ കൊച്ചി 400 കെ.വി. പവർ ഹൈവേ സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ട് പ്രാവർത്തികമായി. അതോടെ പവർകട്ട് കുറയ്ക്കാനും കൂടുതൽ വോൾട്ടേജ് നൽകാനും സാധിച്ചു. സംസ്ഥാനത്തെ വൈദ്യുതിയുടെ 33 ശതമാനം മാത്രമാണ് നാം ഉത്പാദിപ്പിക്കുന്നത്. കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നടപടികളാണ് സർക്കാർ ചെയ്യുന്നത്്.

2340 മെഗാവാട്ട് ശേഷിയുള്ള നാല് പദ്ധതികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ള ജലാശയങ്ങളെ ഉപയോഗിച്ച് കൊണ്ട് അധിക വൈദ്യുതിയുടെ ആവശ്യം നിറവേറ്റുന്ന 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കിയുടെ രണ്ടാം ഘട്ടം, 700 മെഗാവാട്ട് ശേഷിയുള്ള ഇടുക്കിയുടെ പമ്പ് സ്റ്റോറേജ് പദ്ധതി, 600 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ പമ്പ് സ്റ്റോറേജ് പദ്ധതി, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി പദ്ധതി എന്നിവയാണവ. പള്ളിവാസൽ വിപുലീകരണ പദ്ധതി മേയ് 21 നുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

വൈക്കത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാകും: മന്ത്രി കെ.രാജൻ

വൈക്കം നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും ഈ സർക്കാർ ഭരണം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ സ്മാർട്ട് ആകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. വടക്കേ മുറി, തലയാഴം, കുലശേഖരം, വെച്ചൂർ എന്നിവിടങ്ങളിലെ നാല് വില്ലേജ് ഓഫീസുകൾ സ്മാർട്ടായി.

കേരളത്തിലെ ഡിജിറ്റൽ റീസർവേ ഏഴ് മാസം കൊണ്ട് 1,77,000 ഹെക്ടർ പൂർത്തിയാക്കി. വൈക്കം നിയോജകമണ്ഡലത്തിൽ ഒൻപതു വില്ലേജുകളിലായി ഏഴ് മാസം കൊണ്ട് 5790 ഹെക്ടർഭൂമി അളന്നുതിട്ടപ്പെടുത്തി. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ രാജീവ് ദശലക്ഷം കോളനിയിലെ താമസക്കാരായ മുഴുവൻ ആളുകൾക്കും പട്ടയം വിതരണം ചെയ്യുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.

വൈക്കം നിയോജകമണ്ഡലത്തിലെ അക്കരപ്പാടം പാലം 70 ശതമാനം പൂർത്തിയായി. 19.22 കോടി രൂപയിൽ നിർമ്മിക്കുന്ന മൂലേകടവ് പാലത്തിന്റെ പൈലിങ് പുരോഗമിക്കുന്നു. അഞ്ചുമന പാലം, വൈക്കം വെച്ചൂർ റോഡ്, കാട്ടിക്കുന്ന് പാലം, താലൂക്ക് ആശുപത്രി എന്നിവയെല്ലാം വൈക്കം നിയോജമണ്ഡലത്തിൽ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.