play-sharp-fill
കസ്റ്റഡി മരണവും മരം മുറിക്കേസും ഒടുവിൽ എംഎൽഎയോട് കെഞ്ചുന്ന ഫോൺ സംഭാഷണവും! എസ് പി കസേരയിൽ രണ്ടാഴ്ച മാത്രം, നാണംകെട്ട് പടിയിറങ്ങി സുജിത് ദാസ് ; പകരം വി.ജി.വിനോദ് കുമാര്‍ പത്തനംതിട്ടയിലേക്ക്

കസ്റ്റഡി മരണവും മരം മുറിക്കേസും ഒടുവിൽ എംഎൽഎയോട് കെഞ്ചുന്ന ഫോൺ സംഭാഷണവും! എസ് പി കസേരയിൽ രണ്ടാഴ്ച മാത്രം, നാണംകെട്ട് പടിയിറങ്ങി സുജിത് ദാസ് ; പകരം വി.ജി.വിനോദ് കുമാര്‍ പത്തനംതിട്ടയിലേക്ക്

പത്തനംതിട്ട : കഴിഞ്ഞമാസം 16നാണ് സുജിത് ദാസ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി സ്ഥാനമേറ്റത്. മലപ്പുറം എസ്പിയായിരിക്കെ ഉണ്ടായ കസ്റ്റഡി മരണക്കേസിൻ്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണം ഉടൻ നല്‍കില്ലെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച്‌ കൊണ്ടാണ് പുതിയ നിയമനം വന്നത്.

അപ്പോഴേക്ക് പൊടുന്നനെ വന്നുവീണ മരംമുറിക്കേസ് ആണ് യുവ ഐപിഎസുകാരൻ്റെ കരിയറില്‍ സമാനതകളില്ലാത്ത കളങ്കമായി വന്നുചേർന്നിരിക്കുന്നത്.


മലപ്പുറം എസ്പിയുടെ ക്യാമ്ബ് ഓഫീസ് പരിസരത്തെ മരങ്ങള്‍ മുറിച്ചത് അന്യായമാണെന്ന് മുൻപേ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതില്‍ വിവരം അറിയാൻ എന്ന മട്ടില്‍ പിവി അൻവർ എംഎല്‍എ എസ്പിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയതിനു പിന്നാലെയാണ് സുജിത് ദാസ് എംഎല്‍എയെ ഫോണില്‍ വിളിച്ച്‌ പരാതി പിൻവലിക്കണം എന്ന് ആവശ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതീവ ദയനീയമായി എസ്പി നടത്തിയ ഈ ഫോണ്‍ സംഭാഷണത്തിൻ്റെ ശബ്ദരേഖ എംഎല്‍എ പുറത്തുവിട്ടതോടെ ആണ് സുജിത്തിൻ്റെ കസേര ഇളകിയത്. പോരാത്തതിന്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ അടക്കം ഉദ്യോഗസ്ഥർക്കെതിരെ ഫോണില്‍ നടത്തിയ പരാമർശങ്ങളും വിനയായി. ഇതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചു മാറ്റിനിർത്താൻ തീരുമാനം ആയത്. സസ്പെൻഡ് ചെയ്തിട്ടില്ല, പകരം നിയമനം നല്‍കിയിട്ടുമില്ല. പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാനാണ് നിർദേശം.

പകരം നിയമിക്കപ്പെടുന്ന വി.ജി.വിനോദ് കുമാർ മികച്ച പ്രതിച്ഛായ ഉള്ള ഉദ്യോഗസ്ഥനാണ്. ഏറെക്കാലം വിജിലൻസില്‍ പ്രവർത്തിച്ചത് കൊണ്ട് തന്നെ സുജിത് ദാസിൻ്റെ പോലെ ആക്ഷേപങ്ങള്‍ക്ക് ഇടയില്ലെന്ന് ഉറപ്പിച്ച്‌ തന്നെയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സർക്കാർ നിയമനം നടത്തുന്നത്. വിജിലൻസ് കോട്ടയം റേഞ്ച് എസ്പിയായിരിക്കെ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി അടക്കം സുപ്രധാന കേസുകള്‍ക്ക് മേല്‍നോട്ടം വഹിച്ചത് വിനോദ് കുമാർ ആണ്. അഴിമതിക്കേസില്‍ മുണ്ടക്കയം സർക്കിള്‍ ഇൻസ്പെക്ടർ അടക്കം പോലീസ് ഉദ്യോഗസ്ഥരെ പോലും അറസ്റ്റ് ചെയ്ത് വിജിലൻസിൻ്റെ വിശ്വാസ്യത ഉറപ്പിച്ചു നിർത്താൻ പ്രധാന പങ്കുവഹിച്ചു എന്ന വിലയിരുത്തലും ഉണ്ട്.