കരുവന്നൂരിലെ അന്വേഷണം അട്ടിമറിക്കാൻ രഹസ്യനീക്കമെന്ന് പ്രതിപക്ഷ നേതാവ്; എല്‍ഡിഎഫ്- എൻഡിഎ സഖ്യകക്ഷി ഭരണം ജനങ്ങളോടുള്ള വെല്ലുവിളി; സിപിഎം ബിജെപി രഹസ്യധാരണ സര്‍ക്കാരിലേക്കും വ്യാപിച്ചെന്നു വി.ഡി സതീശൻ

കരുവന്നൂരിലെ അന്വേഷണം അട്ടിമറിക്കാൻ രഹസ്യനീക്കമെന്ന് പ്രതിപക്ഷ നേതാവ്; എല്‍ഡിഎഫ്- എൻഡിഎ സഖ്യകക്ഷി ഭരണം ജനങ്ങളോടുള്ള വെല്ലുവിളി; സിപിഎം ബിജെപി രഹസ്യധാരണ സര്‍ക്കാരിലേക്കും വ്യാപിച്ചെന്നു വി.ഡി സതീശൻ

 

സ്വന്തം ലേഖിക

തിരുവനന്തപുരം: മതേതര മുന്നണിയുടെ പേരില്‍ വോട്ടുതേടി അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ എൻ.ഡി.എ ഘടകകക്ഷിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.


മന്ത്രിസഭയില്‍ നിന്നും മുന്നണിയില്‍ നിന്നും ജെ.ഡി.എസിനെ പുറത്താക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും എല്‍.ഡി.എഫിനുമില്ല. ബിജെപിക്കെതിരെ വാചക കസര്‍ത്ത് നടത്തുന്നതല്ലാതെ ചെറുവിരല്‍ അനക്കാൻ മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും സാധിക്കില്ല. എൻ.ഡി.എ സഖ്യത്തില്‍ ചേര്‍ന്നെന്ന് ജെ.ഡി.എസ് ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഒരു മാസമായിട്ടും കേരളത്തില്‍ എല്‍.ഡി.എഫിനോ സിപിഎമ്മിനോ മുഖ്യമന്ത്രിക്കോ മിണ്ടാട്ടമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഉപതരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കിടങ്ങൂരില്‍ യു.ഡി.എഫ് – ബി.ജ.പി സഖ്യമെന്ന വ്യാജ ആരോപണം ഉന്നയിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍ അദ്ദേഹത്തിന്റ മന്ത്രിസഭയിലാണ് എൻ.ഡി.എ ഘടകകക്ഷിയായ ജൈ.ഡി.എസിന്റെ ഒരു അംഗം മന്ത്രിയായി തുടരുന്നത്.

അഴിമതി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി സിപിഎം- ബിജെപി നേതൃത്വങ്ങള്‍ ഉണ്ടാക്കിയ രഹസ്യധാരണ ഇപ്പോള്‍ മുന്നണിതലത്തിലേക്കും വ്യാപിപ്പിച്ചെന്ന് വേണം കരുതാൻ. ലൈഫ് മിഷൻ, ലാവലിൻ, സ്വര്‍ണക്കടത്ത് കേസുകള്‍ അട്ടിമറിച്ച അതേ രീതിയില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കരുവന്നൂര്‍ ബാങ്ക് കൊള്ളയിലെ ഇ.ഡി അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢ നീക്കവും നടക്കുന്നുണ്ടെന്ന് സതീശൻ പറഞ്ഞു.