
സ്വന്തം ലേഖകൻ
കൊല്ലം : അഞ്ചലിൽ ഉത്ര കൊലക്കേസിൽ ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ പാമ്പ് തന്നെയാണെന്ന് പരിശോധന നടത്തിയ ഡോക്ടർമാർ പറഞ്ഞു.
പാമ്പിന്റ ജഡം പുറത്തെടുത്ത് പാമ്പിന്റെ വിഷപ്പല്ല്, മസിൽ, എല്ല് എന്നിവയാണ് വിശദ പരിശോധനക്കായി ശേഖരിച്ചിരിക്കുന്നത്. ലഭിച്ച വസ്തുക്കൾ കേസിൽ ശക്തമായ തെളിവാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ്, ഫൊറൻസിക്, മൃഗസംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്. കൊലപാതകക്കേസിന് പുറമെ വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതി സൂരജിനും സഹായി സുരേഷിനുമെതിരെ കേസെടുത്തിട്ടുണ്ട്.
ഉത്രയെ കടിച്ച മൂർഖൻ പാമ്പ് ഇതുതന്നെയാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. സാഹചര്യ തെളിവുകളും സാക്ഷികളുമില്ലാത്തതിനാൽ കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പിൽനിന്ന് ലഭിക്കുന്ന ശാസ്ത്രീയ തെളിവുകൾ മാത്രമാണ് പൊലീസിന്റെ ആശ്രയം.
ഉത്രയെ കടിച്ച മൂർഖൻ പാമ്പിനെ സംഭവ ദിവസം തന്നെ അടിച്ചുകൊന്ന് കുഴിച്ചുമൂടുകയായിരുന്നു. പാമ്പിന്റെ വിഷം, പല്ലുകളുടെ അകലം തുടങ്ങിയ നിർണായക തെളിവുകൾ പോസ്റ്റുമോർട്ടത്തിലൂടെ വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.