
അഞ്ചൽ ഉത്ര വധക്കേസ് ; കൊലപാതക രംഗങ്ങള്‍ പുനരാവിഷ്‌കരിക്കാന്‍ ഡമ്മി പരീക്ഷണം നടത്തി ക്രൈം ബ്രാഞ്ച്; അന്തിമ കുറ്റപത്രം ഈ മാസം പത്തിനകം കോടതിയിൽ സമർപ്പിക്കും; കേസിലെ രണ്ടാം പ്രതിയായ പാമ്പ് പിടുത്തക്കാരനെ മാപ്പ് സാക്ഷിയാക്കും
സ്വന്തം ലേഖകൻ
കൊല്ലം: അഞ്ചലിൽ ഉത്രയുടെ കൊലപാതകത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കൊലപാതക രംഗങ്ങള്‍ പുനരാവിഷ്‌കരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി .
മൂര്‍ഖന്‍ പാമ്പിനെ ഡമ്മിയില്‍ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അന്വേഷണസംഘം പകര്‍ത്തിയിട്ടുണ്ട്. ഇത് കോടതിയില്‍ സമര്‍പ്പിക്കും. സൂരജിന്റെ മൊഴിയുടെയും ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലായിരുന്നു ഡമ്മി പരീക്ഷണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ ഉത്ര കൊലപാതകക്കേസില്‍ കുറ്റപത്രത്തിന്റെ കരടും ക്രൈം ബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. കേട്ടു കേള്‍വിയില്ലാത്ത വിധം നടന്ന കൊലപാതക കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ച് കുറ്റപത്രം പഴുതടച്ച് സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. അന്തിമ കുറ്റപത്രം ഈ മാസം പത്തിനകം കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം കേസില്‍ രണ്ടാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കാന്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘം അറിയിച്ചതിനെ തുടര്‍ന്നാണ് പുനലൂര്‍ കോടതി സുരേഷിനെ മാപ്പ് സാക്ഷിയാക്കിയത്.
സൂരജിന് രണ്ടുതവണ പാമ്പിനെ വിറ്റിട്ടുണ്ടെന്ന് ആദ്യം തന്നെ സുരേഷ് സമ്മതിച്ചിരുന്നു. എന്നാല്‍, ഉത്രയെ കൊലപ്പെടുത്താന്‍ വേണ്ടിയാണിതെന്ന് അറിയില്ലെന്നും ഇയാൾ ആവര്‍ത്തിച്ച് മൊഴി നൽകിയിരുന്നു.