
അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി ആന്റണി സണ്ണി പിടിയില്‍; നടന്നത് 30 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; ലഭിച്ചത് 350 ഓളം പരാതികൾ
സ്വന്തം ലേഖിക
കണ്ണൂര്‍: അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി പിടിയില്‍.
കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ് പുറത്ത് വന്നതിന് പിന്നാലെ ഒളിവില്‍ പോയ ആന്റണിയെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ പി എ ബിനുമോഹനും സ്ക്വാഡുമാണ് കസ്റ്റഡിയിലെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ആന്റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം, തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് പൊക്കിയത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇതുവരെ ലഭിച്ച 350 ഓളം പരാതികളിലായി 30 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്.
രാജ്യത്തിന് പുറത്തു നിന്നും വന്‍ തോതില്‍ സ്ഥാപനത്തിലേക്ക് പണം വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹവാല ഇടപാടുകള്‍ നടന്നതായുള്ള സംശയവും പൊലീസിനുണ്ട്.
ഇതിനു മുന്‍പ് ഇഡിയുടെ അന്വേഷണം നടന്നിട്ടുള്ളതും ഹവാലാ സംശയം ബലപ്പെടുത്തുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റിന്റെ സഹായത്തോടെ ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് സംസ്ഥാന പൊലീസ് ശ്രമിക്കുന്നത്.