
കോടിയേരിയുടെ അളിയനാണെങ്കിൽ ടെൻഡർ വേണ്ടേ വേണ്ട…! വിവാദങ്ങളിൽപ്പെട്ട് നട്ടം തിരിയുന്ന കോടിയേരി കുടുംബത്തിന് രണ്ടേകാൽ കോടിയുടെ കൈ സഹായം ; തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ വിനോദിനിയുടെ സഹോദരന്റെ കമ്പനിയ്ക്ക് കരാർ നൽകിയത് ടെൻഡർ വിളിക്കാതെ : തെരഞ്ഞെടുപ്പുകാലത്ത് കോടിയേരി കുടുംബം വിവാദത്തിൽ മുങ്ങി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വർണ്ണ കടത്തും മയക്കുമരുന്ന് കേസുകളുമുൾപ്പെടെ നിരവധി വിവാദങ്ങളിൽ കുടുങ്ങിയ കോടിയേരി കുടുംബം വീണ്ടും വിവാദങ്ങളിലേക്ക്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ ജനറൽ മാനേജരായിട്ടുള്ള കമ്പനിക്ക് തിരുവനന്തപുരം നഗരസഭ ചട്ടം ലംഘിച്ച് രണ്ടേകാൽ കോടിയുടെ കരാർ നൽകിയതാണ് പുതിയ വിവാദങ്ങൾക്ക് ഇപ്പോൾ വഴിയൊരുക്കിയിരിക്കുന്നത്.
വിനോദിനിയുടെ സഹോദരൻ വിനയകുമാർ ജനറൽ മാനേജരായ കൊല്ലം ആസ്ഥാനമാക്കിയിട്ടുള്ള യുണൈറ്റഡ് ഇലക്ട്രിക്കൽ എന്ന സ്ഥാപനത്തിനാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ തുക നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണ ഗതിയിൽ ടെൻഡർ വിളിച്ച് കുറഞ്ഞ തുകയ്ക്കാണ് ഇത്തരം കരാറുകൾ നൽകാറുള്ളത്. എന്നാൽ, യുണൈറ്റഡ് ഇലക്ട്രിക്കൽസിന് വർഷങ്ങൾക്ക് മുൻപ്് സ്വന്തമായി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് നൽകുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ വിളിക്കാതെ കരാർ നൽകാൻ ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നല്കിയിരുന്നു.
ഈ ഉത്തരവിന്റെ മറവിലാണ് ഇപ്പോൾ തട്ടിപ്പ് നടക്കുന്നത്. കെഎസ്ഇബിക്ക് മീറ്ററുകൾ ഉണ്ടാക്കിക്കൊടുക്കാൻ എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇതിനുള്ള ഉപകരണങ്ങൾ ഉണ്ട് എന്നല്ലാതെ യാതൊരു നിർമ്മാണവും ഇവിടെ നടക്കുന്നില്ലെന്നാണ് വിവരം.
എബിസി സ്വിച്ചിന്റെ നിർമ്മാണം മാത്രമാണ് നിലവിൽ നടക്കുന്നത്. ഉപകരണങ്ങൾ നിർമ്മിക്കാത്ത ഇവർക്കെങ്ങനെ ഈ ഉത്തരവ് ലഭിച്ചു എന്നത് സംശയാസ്പദമാണ്. മറ്റ് വൻകിട കമ്പനികളുടെ ഉപകരണങ്ങൾ വാങ്ങിയ ശേഷം യുണൈറ്റഡ് ഇലക്ട്രിക്കൽസ് എന്ന സ്റ്റിക്കർ ഒട്ടിച്ചാണ് ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.
കൊല്ലം ആസ്ഥാനമാക്കിയാണ് യുണൈറ്റഡ് ഇലക്ട്രിക്കൽസ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ വിവിധ ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ ചട്ടം ലംഘിച്ച് യുണൈറ്റഡ് ഇലക്ട്രിക്കൽസിന് കരാർ നൽകിയിട്ടുണ്ട്.
നേരത്തെ പിറവം നഗരസഭയിൽ ഇത്തരത്തിൽ കരാർ നൽകിയത് വിവാദമായിരുന്നു. തിരുവനന്തപുരം നഗരസഭയിൽ കോടികളുടെ കരാറുകൾ ഇവർക്ക് നൽകിയിട്ടുണ്ട്. വളരെ രഹസ്യമായിട്ടാണ് നീക്കങ്ങൾ നടക്കുന്നത്. ഉത്തരവുകൾ പുറത്തിറങ്ങിയ ശേഷം മാത്രമാണ് മറ്റുള്ളവർ ഇത് അറിയുക.