
കാസർകോഡ് : തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കാസർകോഡ് വ്യാപകമായ അക്രമണമഴിച്ച് വിട്ട് യുഡിഎഫ്.
മടക്കരയില്‍ എല്‍ഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിന് നേരെ ലീഗ് ആക്രമണം. മംഗല്‍പാടിയിലും മധൂരിലും സ്ഥാനാർത്ഥികളുടെ വീടിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ സിപിഐഎം പ്രവർത്തകർക്ക് പരിക്കേറ്റു. ചെറുവത്തൂർ പഞ്ചായത്തില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാർത്ഥികളെ ആനയിച്ച് കൊണ്ടുള്ള വിജയാഹ്ലാദ പ്രകടനത്തിന് നേരെ മടക്കരയില്‍ വെച്ചാണ് മുസ്ലീം ലീഗിൻ്റെ നേതൃത്വത്തില്‍ വ്യാപകമായ ആക്രമണമഴിച്ചുവിട്ടത്.
പതിയിരുന്ന് നേരത്തേ കരുതിയിരുന്ന കല്ലും കുപ്പികളും പ്രകടനത്തിന് നേരെ ആദ്യം വലിച്ചെറിഞ്ഞു. പിന്നാലെ മുപ്പതോളം പേർ ആണിയടിച്ച കമ്ബും കമ്ബിപ്പാരയും കമ്ബിയും ഉപയോഗിച്ച് പ്രകടനത്തിലുണ്ടായിരുന്നവര ആക്രമിക്കുകയായിരുന്നു. അസഭ്യം പറയുകയും സ്ത്രീകളെ ഉള്‍പ്പെടെ മർദ്ദിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമണത്തില്‍ പരുക്കേറ്റ സിപിഐഎം പ്രവർത്തകരായ ടി വി രജിത, ജിനേഷ്, അക്ഷയ് കൃഷ്‌ണൻ, കെ കെ രമേശൻ, അലൻ പ്രദീപ്, ആദർശ് എന്നിവരെ ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗല്‍പാടി രണ്ടാം വാർഡ് ഉപ്പള ഗേറ്റിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എൻസിപി മഞ്ചേശ്വരം ബ്ലോക്ക് വൈസ് വൈസ് പ്രസിഡന്‍റ് അഷറഫ് പച്ചിലമ്ബാറയുടെ വീട്ടിലേക്ക് ഇരച്ചു കയറി ആക്രമണമഴിച്ചു വിട്ടു. അഷറഫിൻ്റെ ഭാര്യ ഹവ്വാബിയുടെ ഇരുകാലുകള്‍ക്കും പരിക്കേറ്റു, ഗർഭിണിയായ മകള്‍ അമീറയെയും, മകള്‍ ഷൈലയെയും ആക്രമിച്ചു. പരുക്കേറ്റ അഷറഫ് പച്ചിലമ്ബാറയെയും കുടുംബത്തെയും കാസർഗോഡ് ഗവണ്‍മെൻ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മധൂർ പഞ്ചായത്തിലെ എട്ടാം വാർഡ് സ്ഥാനാർത്ഥി സുലൈഖ മുഹമ്മദലിയുടെ വീടിനും ഒൻപതാം വാർഡ് സ്ഥാനാർഥി നൂർജഹാൻ ഗഫൂറിൻ്റെ വീടിന് നേരെയും ലീഗുകാർ ആക്രമണമഴിച്ചു വിട്ടു. വീടിന് നേരെ പടക്കമെറിഞ്ഞു. ജനല്‍ച്ചില്ലുകളും ചെടിച്ചട്ടികളും തകർത്തു. ആക്രമണത്തില്‍ പരിക്കേറ്റ നൂർജഹാനെയും ഉമ്മ കുഞ്ഞാമിനയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാടിൻ്റെ സമാധനാന്തരീക്ഷം തകർക്കാൻ ആസൂത്രിതമായ ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി ജയരാജൻ പറഞ്ഞു.



