
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയ നടപടി നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നോട്ടീസ് നല്‍കി. യൂണിറ്റിന് മൂന്നിരട്ടിയോളം രൂപയാണ് കൂട്ടിയിരിക്കുന്നതെന്നാണ് അഡ്വ എം വിന്‍സന്റ് എംഎല്‍എ അടിയന്തിര പ്രമേയ നോട്ടീസില്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ നഷ്ടക്കണക്ക് നിരത്തി ഇതിനെ പ്രതിരോധിക്കുകയാണ് വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ചെയ്തത്.
നോട്ടീസ് വന്നത് നന്നായെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. 4912.42 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് വാട്ടര്‍ അതോറിറ്റിക്കുള്ളത്. 1263 കോടി കെഎസ്‌ഇബിക്ക് മാത്രം നല്‍കാനുണ്ട്. ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു പൈസ ആണ് വര്‍ധിപ്പിച്ചത്. ജല ഉപയോഗത്തില്‍ കുറവ് വരുത്താന്‍ പൊതു സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളം കുറച്ച് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കേണ്ട സമയമായി. ബ്ലീച്ചിംഗ് പൗഡര്‍ അടക്കം എല്ലാത്തിനും വിലകൂടി. പ്രതിപക്ഷം സഹകരിക്കണമെന്നും വാട്ടര്‍ അതോറിറ്റി സാമ്ബത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു.
മരണക്കിടക്കയില്‍ കിടക്കുന്ന ആള്‍ക്ക് കൊടുക്കാനുള്ള വെള്ളത്തിനും എംഎല്‍എമാര്‍ കത്ത് നല്‍കേണ്ടി വരുമോ എന്ന് എം വിന്‍സന്റ് എംഎല്‍എ ചോദിച്ചു. ആരാച്ചാര്‍ക് ഉള്ള ദയ പോലും സര്‍ക്കാരിനില്ല. 70 ലക്ഷം പേരെയാണ് ഈ ചാര്‍ജ് വര്‍ദ്ധനവ് ബാധകമാകുന്നു. ഒരു പുതിയ സ്കീം പോലും വന്നിട്ടില്ല. പുതിയ പദ്ധതി ഇല്ല. കിട്ടാത്ത വെള്ളത്തിന് ചാര്‍ജ് കൊടുക്കേണ്ട സ്ഥിതിയാണ്. അടച്ചിട്ട വീടിന് നികുതി ഏര്‍പ്പെടുത്തിയ പോലെ, കിട്ടാത്ത വെള്ളത്തിന് നികുതിയാണ്. സര്‍കാര്‍ വകുപ്പുകളാണ് കുടിശ്ശികയില്‍ മുന്നിലെന്നും വിന്‍സന്റ് എംഎല്‍എ ചൂണ്ടിക്കാട്ടി.



