
സർക്കാർ സ്കൂളിലെ അധ്യാപകർക്ക് അഞ്ചു വർഷം കൂടുമ്പോൾ നിർബന്ധിത സ്ഥലം മാറ്റം; വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ കരടുനയത്തിൽ ഒന്നാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ അധ്യാപകർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഞ്ചു വർഷം കൂടുമ്പോൾ സർക്കാർ സ്കൂളിലെ അധ്യാപകർക്ക് നിർബന്ധിത സ്ഥലം മാറ്റം. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. ഒന്നാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ അധ്യാപകരാണ് നയത്തിന് കീഴിൽ ഉൾപ്പെടുന്നത്. എൽപി, യുപി, ഹൈസ്കൂളുകളിലേക്ക് ജില്ലാതല പിഎസ്സി പട്ടിക വഴിയാണ് നിയമനം നടത്തുക.
നിയമനം ലഭിച്ച ജില്ലയിൽ തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലായിരിക്കും പുതിയ നയവുമെന്നാണ് റിപ്പോർട്ട്. അധ്യാപകർ ഒരേ സ്കൂളിൽ തുടരുന്നത് സ്കൂളിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം. കൂടാതെ സ്ഥലംമാറ്റം അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാൻ സഹായിക്കുമെന്ന് കണക്കുക്കൂട്ടലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും അനുകൂല നിലപാടാണെന്നുമാണ് വിവരം.വിഷയം അധ്യാപക സംഘടനകളുമായി ചർച്ച ചെയ്യാത്തതിനാൽ പുതിയ അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമോയെന്നത് വ്യക്തമായിട്ടില്ല.
വർഷങ്ങളായുള്ള രീതിയിൽ മാറ്റം ഉണ്ടാകണമെങ്കിൽ സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണ്. നിലവിൽ സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ അഞ്ചുവർഷം കൂടുമ്പോഴുള്ള അധ്യാപകരുടെ സ്ഥലംമാറ്റം നടക്കുന്നുണ്ട്. സർക്കാരിന്റെ യോഗ്യതാ പട്ടികയനുസരിച്ചാണ് അധ്യപക നിയമനം നടപ്പാക്കുന്നത്.
മൂന്ന് വർഷം കൂടുമ്പോൾ സ്ഥലം മാറ്റം സർക്കാർ ജീവനക്കാർക്കുള്ള പൊതു വ്യവസ്ഥയാണ്. അഞ്ച് വർഷത്തിൽ കൂടുതൽ ഒരിടത്ത് തുടരാൻ പാടുള്ളതല്ലെന്നും മൂന്ന് വർഷം പൂർത്തിയാകുമ്പോൾ സ്ഥലം മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണെന്നുമാണ് സർക്കാർ നയത്തിൽ പറയുന്നത്.അതേസമയം വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ നയം പ്രാബല്യത്തിൽ കൊണ്ടുവരാൻ പാടുള്ളുവെന്ന് കെഎസ്ടിഎ ജനറൽ സെക്രട്ടറി എൻടി ശിവരാജൻ ആവശ്യപ്പെട്ടു.