തൃശൂരിൽ ത്രികോണ മത്സരം : ഫ്ലാറ്റ് കേന്ദ്രീകരിച്ച് കള്ളവോട്ട്, സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു ; കെ മുരളീധരൻ

തൃശൂരിൽ ത്രികോണ മത്സരം : ഫ്ലാറ്റ് കേന്ദ്രീകരിച്ച് കള്ളവോട്ട്, സിപിഎം ബിജെപിക്ക് വോട്ട് മറിച്ചു ; കെ മുരളീധരൻ

 

 

തൃശൂർ: തൃശൂരിൽ ജയം ഉറപ്പിച്ച് മൂന്ന് മുന്നണികളും. കോൺഗ്രസ്‌ വിജയിക്കുമെന്ന് ഉറപ്പാണെന്ന് കെ മുരളീധരൻ പറയുമ്പോള്‍‍ എല്ലാം ദൈവം കാത്തുക്കൊള്ളുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ്‌ഗോപി പറയുന്നു. എല്ലാം ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് സുനില്‍ കുമാറും പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയോടുകൂടി ഉണ്ടായിരുന്ന ആത്മവിശ്വാസം ഇരട്ടിയായെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു. പാർട്ടി ഒരു റിവ്യൂ നടത്തിയിട്ടുണ്ട്. അതിന്റെ ഒരു ഫുള്‍ ടെക്‌സ്റ്റ് ഇതുവരെ വന്നിട്ടില്ല. നമുക്കല്ലല്ലോ പ്രധാനം. ജനങ്ങളുടെ തീരുമാനത്തിലേക്ക് നയിക്കുന്ന അവർ തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ പശ്ചാത്തലത്തില്‍ അവർ സമ്മതിദാനം സമ്മാനിച്ച്‌ കഴിഞ്ഞു. അത് പെട്ടിക്കുള്ളിലുണ്ട്. ജൂണ്‍ നാല് വരട്ടെ. അന്നുവരെ പലതരത്തിലുള്ള ട്രോളുകളും സംഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും. അതുവരെ കാത്തിരിക്കാമെന്ന് സുരേഷ്‌ഗോപി പ്രതികരിച്ചു.

ഞാൻ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ്. എല്ലാത്തിനും മുകളില്‍ ഒരാളുണ്ട്. ദൈവം കാത്തോളും. അതിനിടെ തൃശൂർ ണ്ഡലത്തില്‍ സിപിഎം ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തെന്ന് ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ രംഗത്തെത്തി. തൃശൂർ നഗരത്തില്‍ വോട്ട് ചോർന്നിട്ടുണ്ട്. ബിജെപി രണ്ടാം സ്ഥാനത്തു വന്നാല്‍ ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാല്‍ അവർ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സിപിഎമ്മുകാരല്ല, ബിജെപിക്കാരാണ് കള്ള വോട്ട് ചെയ്തതെന്നും മുരളീധരൻ ആരോപിച്ചു. ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് കള്ള വോട്ട് നടന്നത്. ഇതില്‍ പരാതി നല്‍കിയപ്പോള്‍ കള്ളവോട്ടിന് നല്ല സർട്ടിഫിക്കറ്റാണ് ബി.എല്‍.ഒമാർ നല്‍കിയത്. തൃശൂരിലൊന്നും കാഷ് കൊടുത്ത് വോട്ട് വാങ്ങുന്ന ഏർപ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബിജെപി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.

തൃശൂർ നഗരത്തില്‍ കോണ്‍ഗ്രസില്‍ അല്‍പം വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ട്. ഇവിടെ കുറച്ചാളുകള്‍ ബിജെപിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവർത്തകർക്ക് അതിനെ നല്ല രീതിയില്‍ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂർണമായി ഉണർന്നു പ്രവർത്തിച്ചു. ഏതെങ്കിലും സ്ഥലത്ത് പിന്നാക്കം പോയെങ്കില്‍ കർശന നടപടി സ്വീകരിക്കും. പത്മജയുടെ ബൂത്തിലടക്കം യു.ഡി.എഫ് മുന്നിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പ്രിസൈഡിങ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിങ് ശതമാനം കുറയാൻ കാരണമായി. ബിജെപി-സിപിഎം ഡീല്‍ നടന്നിട്ടുണ്ട്. ഇ.പി ജയരാജൻ-ബിജെപി ചർച്ച അതിന്റെ ഭാഗമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എന്നാല്‍ തൃശൂരില്‍ നല്ല മാർജിനില്‍ വിജയിക്കുമെന്ന പ്രതീക്ഷയും വി എസ് സുനില്‍ കുമാർ പങ്കുവച്ചു. പോളിങ് ശതമാനം കുറഞ്ഞത് തനിക്ക് ദോഷം ചെയ്യില്ല, ഇത് ഇടതിന് ഗുണമാണ് ചെയ്യുകയെന്നും വി എസ് സുനില്‍ കുമാർ പ്രതികരിച്ചു.