
വര്‍ഷങ്ങള്‍ക്ക് മുൻപ് വേളാങ്കണ്ണി പള്ളിക്ക് ബോംബ് വെച്ചിട്ടുണ്ടെന്ന് സ്വന്തം പേരിൽ കത്തെഴുതി; ഇപ്പോഴിതാ കൊല്ലം കളക്ട്രേറ്റിലും; ഭീഷണിക്കത്ത് സ്ഥിരം പരിപാടിയാക്കിയ അമ്മയും മകനും പിടിയില്‍; പ്രതിയുടെ വീട്ടില്‍ നിന്ന് അയയ്ക്കാന്‍ വെച്ചിരുന്ന ചില കത്തുകളും കണ്ടെടുത്തു
സ്വന്തം ലേഖിക
കൊല്ലം: കളക്ട്രേറ്റില്‍ ബോംബ് വച്ചതായി ഭീഷണിക്കത്തെഴുതിയ കേസിലെ പ്രതികള്‍ പിടിയില്‍.
മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് നേരത്തേ എഴുതിയ ഭീഷണിക്കത്തുകളും ഇനി അയയ്ക്കാന്‍ വച്ചിരുന്ന ചില കത്തുകളും പൊലീസ് കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീഷണിക്കത്ത് എഴുതി പൊലീസിനെ വട്ടം കറക്കുന്നതും ഷാജന്‍ ക്രിസ്റ്റഫറിന് പുതുമയുള്ള കാര്യമല്ല. 2014ല്‍ വേളാങ്കണ്ണി പള്ളിക്ക് ബോംബ് വച്ചിട്ടുണ്ടെന്ന് സ്വന്തം പേരില്‍ ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജന്‍.
സ്വന്തം പേരുതന്നെ വച്ചതുകൊണ്ട് പൊലീസ് അന്ന് ഷാജനെ സംശയിച്ചില്ല. എന്നാല്‍ ഇത്തവണ കൃത്യമായി തെളിവുകളോടെയാണ് പൊലീസ് ഷാജനെ വലയിലാക്കിയത്.
കൊല്ലം കളക്ട്രേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന പേരില്‍ കഴിഞ്ഞയാഴ്ച ഷാജന്‍ അയച്ച ഭീഷണിക്കത്ത് ഇയാളുടെ അമ്മയുടെ പേരിലായിരുന്നു. ഷാജന്‍ കത്ത് പോസ്റ്റ് ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
സിവില്‍ സ്റ്റേഷനിലെ ഏഴ് ഓഫീസുകളില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നാണ് ഭീഷണിക്കത്തില്‍ ഉണ്ടായിരുന്നത്. മാത്രമല്ല, വരാനിരിക്കുന്ന തീയതികള്‍ വെച്ച് വേറെയും ഭീഷണിക്കത്തുകള്‍ ഷാജന്‍ തയാറാക്കിയിട്ടുണ്ട്.
സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. ഇതേ കൈയക്ഷരത്തില്‍ 2019 മുതല്‍ പലതവണ കത്തുകള്‍ വന്നിട്ടുണ്ടെന്ന് കളക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.