
സ്വന്തം ലേഖിക
തിരുവനന്തപുരം: തൊടുപുഴ പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദനത്തില്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു.
തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ വച്ച് ഡിവൈഎസ്പി മര്‍ദ്ദിച്ചെന്ന പരാതിയുമായി മലങ്കര സ്വദേശി മുരളീധരനാണ് രംഗത്ത് എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചെന്ന ആരോപണം ഡിവൈഎസ്പി നേരത്തെ തള്ളിയിരുന്നു. തന്നെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഡിവൈഎസ്പിക്കെതിരെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്നാണ് മുരളീധരൻ്റെ ആവശ്യം.
ഇതേ പരാതിയില്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന നിലവിലെ അന്വേഷണത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയാണ് മുരളീധരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തൊടുപുഴ ഡിവൈഎസ്‌പി ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടിയെന്നും മുഖത്തടിച്ചെന്നും തനിക്ക് നേരെ പൊലീസിന്‍റെ വയര്‍ലൈന്‍സ് സെറ്റ് എടുത്തെറിഞ്ഞെന്നും പരാതിപ്പെട്ട് മലങ്കര സ്വദേശി മുരളീധരനാണ് പരാതിയുമായി രംഗത്തെത്തിയത്. ഹൃദ്രോഗിയായ മുരളീധരനെ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് പരാതിക്കാരന്‍റെ കൂടെയുണ്ടായിരുന്നയാളും ആരോപിച്ചു.
വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റിട്ടെന്ന മുരളീധരനെതിരെയുള്ള കേസില്‍ ചോദ്യം ചെയ്യാനാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എസ്‌എന്‍ഡിപി തൊടുപുഴ യൂണിയനാണ് മുരളീധരനെതിരെ പരാതി നല്‍കിയത്.
എന്നാല്‍ മുരളീധരനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് തൊടുപുഴ ഡിവൈഎസ്‌പി പി മധു ബാബു വ്യക്തമാക്കിയിരുന്നു. പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി മുരളീധരന്‍റെ മൊഴി എടുത്തിരുന്നു.
മര്‍ദ്ദനത്തെ തുടര്‍ന്ന് നെഞ്ച് വേദനയും ചെവിക്ക് കേള്‍വിക്കുറവും അനുഭവപ്പെടുന്നുണ്ടെന്നും മുരളീധരന്‍ ആരോപിക്കുന്നു. സ്റ്റേഷനിലെത്തിയ മുരളീധരന്‍ കസേരയെടുത്ത് ബഹളം വച്ചപ്പോള്‍ പുറത്തിറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതേയുള്ളൂവെന്നാണ് ഡിവൈഎസ്പി പി മധു പറയുന്നത്.