തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനങ്ങൾ ചട്ടം മറികടന്ന് ; സംവരണം വളഞ്ഞ വഴിയ്ക്ക്

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനങ്ങൾ ചട്ടം മറികടന്ന് ; സംവരണം വളഞ്ഞ വഴിയ്ക്ക്

Spread the love

 

സ്വന്തം ലേഖകൻ

കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ചട്ടം മറികടന്ന് സാമ്പത്തിക സംവരണം നടപ്പാക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 / എൽ.ഡി. ക്‌ളാർക്ക് നിയമനത്തിലാണ് വിജ്ഞാപനം ചെയ്യാത്ത സംവരണം ഉൾപ്പെടുത്തി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് സാദ്ധ്യതാപട്ടിക തയ്യാറാക്കിയത്. ഭരണഘടനയ്ക്കും ചട്ടങ്ങൾക്കും നിയമങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും വിജ്ഞാപനത്തിനും വിരുദ്ധമാണ് ഈ നീക്കം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് ദേവസ്വം ബോർഡുകളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ അത് ഇതുവരെ നടപ്പാക്കിയിരുന്നില്ല. ഇതോടെ വിജ്ഞാപനം ചെയ്യാത്ത ഒഴിവുകളിൽ വളഞ്ഞ വഴിയിലൂടെ പ്രാബല്യത്തിൽ കൊണ്ടുവരുകയാണ് ഇപ്പോൾ. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയപ്പോൾ പോലും മുൻ വിജ്ഞാപനങ്ങളെ ഒഴിവാക്കിയിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ചട്ടലംഘനങ്ങൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ആഗസ്റ്റ് 14ന് സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 / എൽ.ഡി. ക്‌ളാർക്ക് ഒഴിവുകൾ വിജ്ഞാപനം ചെയ്തപ്പോൾ സാമ്പത്തിക സംവരണം ഉൾപ്പെടുത്തിയിരുന്നില്ല. നിയമാനുസൃതമുള്ള സംവരണമാണ് സൂചിപ്പിച്ചിരുന്നത്. അന്ന് നിലവിൽ 68% ജനറൽ റിക്രൂട്ട്‌മെന്റും 32% പട്ടികജാതി,വർഗ/പിന്നാക്ക സംവരണവുമായിരുന്നു വ്യവസ്ഥ. വിജ്ഞാപനം ചെയ്ത ശേഷം സാമ്പത്തിക സംവരണം കൊണ്ടുവരാൻ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് അധികാരവും നിയമവുമില്ല. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിന് നിയോഗിച്ച കമ്മിഷന്റെ തെളിവെടുപ്പ് പോലും നടക്കുന്നതേയുള്ളൂ. അർഹരെ നിശ്ചയിക്കുന്നതിന് മുമ്പേ ബോർഡ് ഉദ്യോഗാർത്ഥികളെ എങ്ങനെ നിശ്ചയിക്കുമെന്ന് വ്യക്തമല്ല. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് എഴുത്തുപരീക്ഷ നടത്തിയാൽ 30 ദിവസത്തിനുള്ളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ് കീഴ് വഴക്കം. എന്നാൽ,. ജൂണിൽ നടന്ന പരീക്ഷയുടെ ഫലം സാമ്പത്തിക സംവരണം ഉൾപ്പെടുത്താനായി അഞ്ച് മാസം പൂഴ്ത്തി വച്ച ശേഷമാണ് പ്രസിദ്ധീകരിക്കുന്നത്. ഇതുവരെ 10% സാമ്പത്തിക സംവരണം ഉൾപ്പെടുത്തി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഒരു വിജ്ഞാപനവും ഇറക്കിയിട്ടില്ല. ഇനി വരാൻ പോകുന്ന നിയമനങ്ങളിൽ ഇതുൾപ്പെടുത്തുമെന്ന് ബോർഡ് വൃത്തങ്ങൾ പറഞ്ഞു

342 പേരുടെ സാദ്ധ്യതാ പട്ടിക

സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 / എൽ.ഡി. ക്‌ളാർക്ക് തസ്തികയിലെ 64 ഒഴിവുകളിലേക്ക് വിജ്ഞാപനം ചെയ്തപ്പോൾ 1,43,000 പേരാണ് അപേക്ഷിച്ചത്. 85,153 പേർ എഴുത്തുപരീക്ഷ എഴുതി. ഇവരിൽ നിന്ന് 342 പേരുടെ സാദ്ധ്യതാ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 183 പേരാണ് മുഖ്യലിസ്റ്റിൽ. ഈ പട്ടികയിൽ നിന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാരെ പ്രത്യേകം തിരഞ്ഞെടുത്ത് സംവരണത്തിൽ ഉൾപ്പെടുത്താനാണ് നീക്കം.അഡ്വ.എം. രാജഗോപാലൻ നായർ ചെയർമാനായ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഇതിനായി മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ടെന്നാണ് സൂചന.