video
play-sharp-fill

വിജയകുമാറിനെ ആദ്യം കോടാലി കൊണ്ട് അടിച്ചുകൊന്നു ; ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യയെയും കൊലപ്പെടുത്തി ; മൃതദേഹങ്ങളിലെ വസ്ത്രങ്ങൾ ഊരി മാറ്റിയ പ്രതി വീട്ടിലെ 3 മൊബൈൽ ഫോണുകളും കൊണ്ട് കടന്നു കളഞ്ഞു ; ആ ഫോണുകളിൽ മകൻ ഗൗതമിന്റെ മരണത്തിലെ തെളിവുകൾ ഉണ്ടായിരുന്നോ? ഡിവിആർ കിണറ്റിൽ ഇട്ടോയെന്നും സംശയം ; വിവരങ്ങൾ ശേഖരിക്കാനായി സിബിഐയും സംഭവ സ്ഥലത്തെത്തി; തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ ദുരൂഹതകൾ!

വിജയകുമാറിനെ ആദ്യം കോടാലി കൊണ്ട് അടിച്ചുകൊന്നു ; ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യയെയും കൊലപ്പെടുത്തി ; മൃതദേഹങ്ങളിലെ വസ്ത്രങ്ങൾ ഊരി മാറ്റിയ പ്രതി വീട്ടിലെ 3 മൊബൈൽ ഫോണുകളും കൊണ്ട് കടന്നു കളഞ്ഞു ; ആ ഫോണുകളിൽ മകൻ ഗൗതമിന്റെ മരണത്തിലെ തെളിവുകൾ ഉണ്ടായിരുന്നോ? ഡിവിആർ കിണറ്റിൽ ഇട്ടോയെന്നും സംശയം ; വിവരങ്ങൾ ശേഖരിക്കാനായി സിബിഐയും സംഭവ സ്ഥലത്തെത്തി; തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ ദുരൂഹതകൾ!

Spread the love

കോട്ടയം:  തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ ദൂരൂഹതകള്‍. അതിനിടെ സിബിഐ സംഘവും വിവരങ്ങള്‍ ശേഖരിക്കാനായി സംഭവ സ്ഥലത്തെത്തി.

കൊല്ലപ്പെട്ട  വിജയകുമാറിന്റെയും മീരയുടെയും മകന്‍ ഗൗതമിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘമാണ് വിവരങ്ങള്‍ ശേഖരിക്കാനെത്തിയത്. വിജയകുമാറിന്റെയും മീരയുടെയും മരണം സംബന്ധിച്ച്‌ ലഭിച്ച സൂചനകള്‍ പോലീസ് സിബിഐയെ ധരിപ്പിച്ചിട്ടുണ്ടെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു. ഗൗതമിൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം എഫ് ഐ ആറിട്ടത് മാര്‍ച്ച്‌ 21നാണ്. കൃത്യം ഒരു മാസം തികയുമ്പോഴാണ് വിജയകുമാറിന്റേയും ഭാര്യയുടേയും മരണം.

ഗൗതമിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ച്‌ ദിവസങ്ങള്‍ക്കുള്ളിലാണ് വിജയകുമാറും ഭാര്യയും കൊല്ലപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് സിബിഐ സംഘം സംഭവ സ്ഥലത്തെത്തിയത്. 2017-ലാണ് വിജയകുമാറിന്റെ മകന്‍ ഗൗതമിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് വിജയകുമാറും മീരയും ഹൈക്കോടതിയെ സമീപിച്ച്‌ സിബിഐ അന്വേഷണം നേടിയെടുത്തത്. ഗൗതമിന്റേത് കൊലപാതകമാകുമെന്ന് വിലിയുരത്തലും കോടതി നടത്തിയിരുന്നു. എന്നാല്‍ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ പ്രതിയെ സംബന്ധിച്ച്‌ കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് കോട്ടയം പോലീസ് എസ്പി വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവിയുടെ ഡിവിആര്‍ വീട്ടില്‍നിന്ന് മോഷണം പോയ സാഹചര്യത്തില്‍ അത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിന്റെ ഭാഗമായി വീട്ടിലെ കിണര്‍ വറ്റിച്ച്‌ പരിശോധന നടത്തും. പ്രദേശത്ത് മഴ പെയ്യുന്നത് കൊണ്ട് ഈ നീക്കത്തില്‍ തടസ്സം നേരിടുന്നുണ്ട്. പ്രതി കിണറിന് സമീപം എത്തിയതിന്റെ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പോലീസ് കിണര്‍ പരിശോധിക്കുന്നത്. ഡിവിആര്‍ കിണറ്റില്‍ കളഞ്ഞോ എന്നതാണ് പരിശോധിക്കുക. വീട്ടില്‍നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും മോഷണം പോയിട്ടുണ്ട്. ഈ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. ഇതും ദുരൂഹത കൂട്ടുന്നുണ്ട്. ആ ഫോണുകളില്‍ നിര്‍ണ്ണായകമായതെന്തോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവരുടെ വീട്ടില്‍ മുമ്പ് ജോലി ചെയ്തിരുന്ന ആസാമുകാരന്‍ അമതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിജയകുമാറിന്റെ പരാതിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. അന്നും മൊബൈലാണ് മോഷ്ടിച്ചത്.

അതിനിടെ വിജയകുമാറിന്റേയും മീരയുടേയും കൊലപാതകം നടത്തിയ പ്രതി വീട്ടിനുള്ളില്‍ പ്രവേശിച്ചത് പിന്നിലെ വാതില്‍ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് തുറന്നാണെന്നു പൊലീസ് കണ്ടെത്തി. ആദ്യം വിജയകുമാറിനെയാണ് കോടാലി ഉപയോഗിച്ച്‌ പ്രതി വെട്ടിയത് എന്നാണ് നിഗമനം. വിജയകുമാറിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മീരയെ പിന്നാലെ കൊലപ്പെടുത്തിയെന്നും കരുതുന്നു. ഇരുവരെയും അതിക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ മുറിയിലുമാണ് കണ്ടത്. ദമ്പതികളെ ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച കോടാലി വീട്ടില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷണശ്രമം നടന്നിട്ടില്ലെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊല്ലപ്പെട്ട രണ്ടു പേരുടെയും ശരീരത്തിലെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സൂചനയില്ല. വീടിനുള്ളില്‍ അലമാരയോ ഷെല്‍ഫുകളോ ഒന്നും കുത്തി തുറന്നിട്ടില്ല. എന്നാല്‍ മൊബൈല്‍ മോഷണം പോവുകയും ചെയ്തു. മരിച്ച രണ്ടു പേരുടേയും ദേഹത്ത് വസ്ത്രങ്ങളും ഉണ്ടായിരുന്നില്ല.

മകന്‍ അസ്വാഭാവിക രീതിയില്‍ മരിച്ച വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച്‌ രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹവും ഭാര്യയും കൊല്ലപ്പെട്ടത്. 8 വര്‍ഷം മുന്‍പ് മകന്‍ കൊല്ലപ്പെട്ട വിഷയത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ 2 മാസങ്ങള്‍ക്കുള്ളില്‍ കുടുംബം തന്നെ കൊല്ലപ്പെട്ടത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയായ വിജയകുമാറിനെയും ഭാര്യയേയും ഇന്നു രാവിലെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

2017 ജൂണ്‍ മാസത്തിലാണ് വിജയകുമാറിന്റെ മകന്‍ ഗൗതം കൃഷ്ണകുമാറിനെ തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു ഗൗതമിന്റെ പ്രായം.  ഗൗതമിന്റെ കാര്‍ കാരിത്താസ് ജംഗ്ഷനും അമ്മഞ്ചേരിക്കും ഇടയിലുള്ള റോഡില്‍ പാര്‍ക്ക് ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു. ഗൗതമിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവും കാറില്‍ രക്തപ്പാടുകളും ഉണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ കാറില്‍ ഉണ്ടായിരുന്നതിനാല്‍ മോഷണത്തിനു വേണ്ടിയുള്ള കൊലപാതകം ആകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിരുന്നു. മരണം ആത്മഹത്യയെന്ന് എഴുതി തള്ളിയതിനെതിരേയാണ് വിജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.