
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലഹരി മാഫിയ സംഘം വീട് അടിച്ച് തകര്‍ക്കുകയും വീട്ടിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്തതായി പരാതി. കണ്ടല സ്റ്റേഡിയത്തിനു സമീപം അല്‍നൂര്‍ വീട്ടില്‍ റഹിം(50), റഹീമിന്റെ ബന്ധു സൈനബ(63) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
രണ്ട് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം വീടിന്റെ ഗേറ്റ് വെട്ടി പൊളിയ്ക്കാന്‍ ശ്രമിക്കുകയും അട്ടഹാസം മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വീടിന് അകത്ത് കടന്ന് ജനലും സ്‌കൂട്ടറും കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് വയസുള്ള കുട്ടിയുള്‍പ്പെടെയുള്ളവര്‍ ഉച്ചയ്ക്ക് ആഹാരം കഴിച്ചു കൊണ്ടിരിക്കെയാണ് വീടിനുള്ളില്‍ സംഘം കയറിയത്. തടയാന്‍ ശ്രമിച്ച റഹീമിനെ ആക്രമിക്കുകയും തലയ്ക്ക് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
മാറനല്ലൂര്‍ പോലീസ് കാപ്പ ചുമത്താന്‍ ശുപാര്‍ശ നല്‍കിയ ഒട്ടേറെ കേസിലെ പ്രതിയും ലഹരി സംഘാംഗവുമായ കരിങ്ങല്‍ സ്വദേശി ഡാനിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് വീട്ടുകാര്‍ പറഞ്ഞു.
അസഭ്യം വിളിച്ചു കൊണ്ട് അക്രമികള്‍ കയ്യില്‍ കരുതിയ തടി കൊണ്ട് തലയ്ക്ക് അടിച്ചു. സംഭവം കണ്ട് പുറത്ത് വന്ന സൈനബയെ തള്ളി താഴെയിട്ടു. വീടിനു മുന്നിലെ ജനാല ചില്ലുകള്‍ തല്ലി തകര്‍ത്തു. വീടിനു മുന്നിലെ ഗേറ്റില്‍ വാളുകൊണ്ട് വെട്ടി മെറ്റല്‍ ഷീറ്റ് കീറി. തലയ്ക്ക് പരുക്കേറ്റ റഹിം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. രണ്ടാഴ്ച മുന്‍പാണ് ആക്രമണ കേസില്‍ ജയിലില്‍ കഴിഞ്ഞ ഡാനി പുറത്തിറങ്ങിയത്. ഇതിനു ശേഷം ഇവിടെ എത്തി ഭീഷണി മുഴക്കിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെ 11ന് സംഘം വീടിനു മുന്നിലെത്തി നിരീക്ഷിച്ചതായും വീട്ടുകാര്‍ പറയുന്നു.
കണ്ടല സ്റ്റേഡിയമാണു ലഹരി സംഘത്തിന്റെ താവളമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രാത്രി വീടിനു സമീപം വന്ന് ഉച്ചത്തില്‍ അസഭ്യം വിളിക്കുന്നത് നേരത്തെ റഹീം വിലക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നില്‍. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും മാറനല്ലൂര്‍ പോലീസ് പറഞ്ഞു.