
തിരുവല്ല: സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ചെയര്‍മാനായ തിരുവല്ല അര്‍ബൻ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച ലക്ഷങ്ങള്‍ ജീവനക്കാരിയും മറ്റ് ചിലരും ചേര്‍ന്ന് കൈക്കലാക്കിയെന്ന് പരാതി.
സഹകരണ സംഘം രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യമാവുകയും പണം തിരികെ നല്‍കാൻ നോട്ടീസ് നല്‍കുകയും ചെയ്തു. പണം തിരികെ കൊടുത്തില്ല. ജീവനക്കാരിയെ പുറത്താക്കിയ ചെയര്‍മാൻ പറയുന്നത് പണം തിരികെ നല്‍കേണ്ട ബാധ്യത ബാങ്കിനില്ലെന്നാണ്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. സനല്‍കുമാര്‍ ചെയര്‍മാനായ അര്‍ബൻ സഹകരണ ബാങ്കില്‍ മതില്‍ഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹനും മകള്‍ നീന മോഹനും 2015 ല്‍ മൂന്നര ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടിരുന്നു. അഞ്ചു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ഒക്ടോബറില്‍ പലിശ സഹിതം ആറര ലക്ഷം കിട്ടേണ്ടിടത്ത് നിക്ഷേപ തുക തിരികെ എടുക്കാൻ ചെന്നപ്പോള്‍ അക്കൗണ്ട് കാലി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം മറ്റാരോ മുൻപേ പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്തതായി അറിയുന്നത്. ബാങ്ക് നടത്തിയ പരിശോധനയില്‍ ജീവനക്കാരി പ്രീത ഹരിദാസാണ് കള്ളയൊപ്പിട്ട് പണം കൈക്കലാക്കിയത് എന്ന് വ്യക്തമായി. ബാങ്ക് ചെയര്‍മാൻ ആര്‍ സനല്‍ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്‌പിക്ക് വിജയലക്ഷ്മിയും നീനയും പരാതി നല്‍കി.
ഡിവൈഎസ്‌പി ഓഫീസില്‍ ഹാജരായ പ്രീത ഹരിദാസ് മൂന്ന് മാസത്തിനകം തുക തിരിച്ച് നല്‍കാം എന്ന ഉറപ്പില്‍ ചെക്കും പ്രോമിസറി നോട്ടും നല്‍കി. ഇവ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി പറയുന്നു.



