
കോട്ടയം: തിരുക്കര ബസ് സ്‌റ്റാന്റിലെത്തിയാല്‍ ചെളിയില്‍ കുളിച്ചു മടങ്ങാം. സ്‌റ്റാന്റില്‍ രൂപപ്പെട്ടിരിക്കുന്ന കുഴി ചെളിക്കുളമായി മാറിയതാണു കാരണം.
കോണ്‍ക്രീറ്റ് തകര്‍ന്ന് ഒന്നിലേറെ ആഴമുള്ള കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ബസുകള്‍ കയറി ഇറങ്ങിപ്പോകുന്ന ഭാഗത്താണു വന്‍ കുഴികള്‍. കുഴികള്‍ ഒഴിവാക്കാന്‍ ബസുകള്‍ പെട്ടെന്നു വഴിമാറി സഞ്ചരിക്കുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
കോടതി വിധിയെത്തുടര്‍ന്നു ഷോപ്പിങ്ങ് കോംപ്ലക്‌സ് പൊളിച്ചു നീക്കിയെങ്കിലും പുതിയ കെട്ടിടം പണിയുന്നതിനും സ്‌റ്റാന്റ് നവീകരിക്കുന്നതിനുമുള്ള നടപടികള്‍ ഇഴയുകയാണ്. പഴയ സ്‌റ്റാന്റുണ്ടായിരുന്ന ഭാഗത്തു താത്‌കാലികമായി ഒരുക്കിയ സ്‌ഥലത്താണ് നിലവില്‍ സ്‌റ്റാന്റ് പ്രവര്‍ത്തിക്കുന്നത്. യാത്രക്കാര്‍ക്കു സൗകര്യ പൂര്‍വം ബസ് കാത്തു നില്‍ക്കാന്‍ പോലും സ്‌ഥലില്ലാത്ത സ്‌റ്റാന്റിലാണ് വെള്ളക്കുഴി.
കിഴക്കന്‍ മേഖലയില്‍ നിന്നു വരുന്ന ബസുകള്‍ കയറിവരുന്ന ഭാഗത്താണു കുഴികള്‍ ഏറെയും. ആദ്യ കുഴി അപകടകരമായ രീതിയില്‍ ഓരോ ദിവസവും വളരുകയാണെന്നു യാത്രക്കാര്‍ പറയുന്നു. തുടര്‍ന്നുള്ള ഭാഗങ്ങളിലും രൂപപ്പെട്ടിരിക്കുന്ന ചെറിയ കുഴികള്‍ മഴ ശക്‌തമായതിനാല്‍ വരും ദിവസങ്ങളില്‍ വലിയ കുഴികളായി മാറുമെന്ന് ബസ് ജീവനക്കാരും പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസുകള്‍ വേഗത്തില്‍ സ്‌റ്റാന്റിലേക്കു പാഞ്ഞു കയറി കുഴിയില്‍ ചാടുമ്ബോള്‍ ചെളിവെള്ളം പ്രദേശമാകെ തെറിക്കും. മെഡിക്കല്‍ കോളജ് ഭാഗത്തേയ്ക്കുള്ള ബസില്‍ കയറാന്‍ എത്തുന്നവര്‍ വരെ ചെളിവെള്ളത്തില്‍ കുളിക്കും. കുഴിയില്‍ ചാടി ബസുകള്‍ക്കും നിത്യേന അറ്റകുറ്റപ്പണി വര്‍ധിക്കുകയാണെന്നു ബസ് ജീവനക്കാര്‍ പറയുന്നു. മഴ മാറി വെയില്‍ തെളിഞ്ഞാല്‍ പൊടിശല്യവും സ്‌റ്റാന്റില്‍ രൂക്ഷമാണ്.
ബസ് കയറുന്നതിനും ടാക്സി സ്റ്റാന്റിനുമായി വൻ തുക നഗരസഭയ്ക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും രണ്ട് ലോഡ് മണ്ണിട്ട് കുഴി മൂടാൻ നഗരസഭ തയാറല്ല. മുൻ വർഷങ്ങളിൽ ബസ് ഉടമകളിൽ നിന്നുള്ള സഹായത്താലാണ് കുഴികൾ മൂടിയിരുന്നത്.
സ്റ്റാന്റിൽ നിന്ന് 100 ലോഡ് മണ്ണ് കടത്തിയത് വലിയ വിവാദമായിരുന്നു.സ്റ്റാന്റിലെ കെട്ടിടം പൊളിച്ചതിന്റെ മറവിലാണ് മണ്ണ് കടത്തിയത്. ഇതിൽ ചില കൗൺസിലർമാർക്ക് പങ്കുള്ളതായ വിവരം പുറത്തുവന്നിട്ടുണ്ട്.