
സ്വന്തം ലേഖകൻ
കോട്ടയം: സിമന്റ് കവലയിൽ യുവാവിനു പരിക്കേൽക്കാൻ ഇടയാക്കിയ അപകടത്തിലെ വില്ലൻ പെട്ടിഓട്ടോറിക്ഷയെന്നു സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ. അപകടത്തിൽ നിന്നും യുവാവ് അത്ഭുതകരമായി രക്ഷപെട്ടത് സ്വകാര്യ ബസ് ഡ്രൈവറുടെ മനസാന്നിധ്യത്തെ തുടർന്നാണ് എന്നും പൊലീസ് പുറത്തു വിട്ട സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. പാക്കിൽ കൊച്ചുപറമ്പിൽ ജിനു ജേക്കബിനാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റത്.
കോട്ടയത്തു നിന്നും ഞാലിയാകുഴിയിലേയ്ക്കു പോകുകയായിരുന്ന ബേബി ഗോമതി ബസിനടിയിലേയ്ക്കാണ് അപകടത്തിൽപ്പെട്ട ബൈക്ക് വീണത്. കോട്ടയത്തു നിന്നും പുറപ്പെട്ട ബസ് സിമന്റ് കവലയിൽ യാത്രക്കാരെ ഇറക്കിയ ശേഷം നൂറു മീറ്റർ മാത്രമാണ് മുന്നോട്ടു നീങ്ങിയത്. ഇതിനിടെ, അപ്രതീക്ഷിതമായി എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടമായി ബൈക്കിൽ ഇടിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു തെറിച്ച ബൈക്ക് വന്നു വീണത് ബേബി ഗോമതി ബസിന്റെ മുൻ ചക്രങ്ങൾക്ക് അടിയിലേയ്ക്കാണ്. ബേബി ഗോമതി ബസിന്റെ ഡ്രൈവർ സന്ദീപ് ബൈക്ക് മറിഞ്ഞു വീഴുന്നത് കണ്ട് അതിവേഗം ബ്രേക്ക് ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് യാത്രക്കാരന്റെ ശരീരത്തിലൂടെ ചക്രങ്ങൾ കയറാതെ യാത്രക്കാരൻ രക്ഷപെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ബസിനടിയിൽ നിന്നും ഇയാളെ പുറത്തെടുത്തത്.
തുടർന്നു, ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചു പോയ പെട്ടി ഓട്ടോറിക്ഷ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.