വില്ലനായത് വര്‍ഷങ്ങള്‍ക്ക് മുൻപ് മൂടിയ കുഴല്‍ക്കിണര്‍; തിപ്പിലശ്ശേരി മാട്ടത്ത് ഭൂമിക്കടിയില്‍ നിന്ന് ശബ്ദമുയര്‍ന്നതിന്റെ കാരണം കണ്ടെത്തി

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: തിപ്പിലശ്ശേരി മാട്ടത്ത് ഭൂമിക്കടിയില്‍ നിന്ന് ശബ്ദം ഉയര്‍ന്നതിന്റെ കാരണം കണ്ടെത്തി.

വര്‍ഷങ്ങള്‍ക്ക് മുൻപ് മൂടിയ കുഴല്‍ക്കിണറില്‍ നിന്നാണ് ശബ്ദമുയര്‍ന്നത്.
ദുരന്ത നിവാരണ ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍ക്കിണര്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിപ്പിലശ്ശേരി മാട്ടത്ത് ഭൂമിക്കടിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് വെള്ളം തിളക്കുന്ന ശബ്ദം കേട്ടു തുടങ്ങിയത്. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലായിരുന്നു. ഇന്നലെ സംഭവസ്ഥലത്തെത്തിയ കുന്നംകുളം ദുരന്ത നിവാരണ ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള വിശദമായ പരിശോധന നടത്തിയിരുന്നു.

ഭൂമിക്കടിയിലുള്ള വസ്തുക്കള്‍ കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന ഡൗസിംഗ് റോഡ് എന്ന ഉപകരണം ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ് ഒരടിയോളം താഴ്ചയില്‍ കുഴല്‍ക്കിണര്‍ കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്കു മുൻപ് കുഴല്‍ കിണര്‍ കുഴിക്കുകയും പിന്നീട് വെള്ളം ലഭിക്കാത്തതിനെത്തുടര്‍ന്ന് കുഴല്‍ക്കിണറിന്റെ മുകള്‍ഭാഗം മാത്രം കല്ല് വെച്ച്‌ അടക്കുകയും ചെയ്ത നിലയിലായിരുന്നു.

മഴക്കാല വ്യതിയാനത്തിന്റെ ഭാഗമായി ഭൂമിക്കടിയിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തി പ്രാപിച്ചതാണ് ഇത്തരത്തില്‍ ശബ്ദം കേള്‍ക്കാൻ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താലൂക്ക് ഉദ്യോഗസ്ഥരായ ഡേവിസ് ജോണ്‍, കെ.രതീഷ്, മനോഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.