പെർഫ്യൂം വാങ്ങാനെന്ന വ്യാജേനയെത്തി..!! കുറവിലങ്ങാട് സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു..!! കുടമാളൂർ സ്വദേശി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കുറവിലങ്ങാട് സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടമാളൂർ ചാമത്തല ഭാഗത്ത് കപ്രായിൽപറമ്പിൽ വീട്ടിൽമുഹമ്മദ് റഷീദ് മകൻ അൻസാരി എം.ആർ (38) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടു കൂടി കുറവിലങ്ങാട് വെമ്പള്ളി ഭാഗത്ത് പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കടയില്‍ പെർഫ്യൂം വാങ്ങാന്‍ എന്ന വ്യാജേന വരികയും കൗണ്ടറിന് സമീപം വച്ചിരുന്ന ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് പോവുകയുമായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവ് ഇയാളാണെന്ന് തിരിച്ചറിയുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.

ഇയാൾ മോഷ്ടിച്ചുകൊണ്ട് പോയ മൊബൈൽ ഫോൺ കോട്ടയം കെ.എസ്.ആർ.റ്റി.സി സ്റ്റാൻഡിന് സമീപമുള്ള മൊബൈൽ ഫോൺ കടയിൽ തുച്ഛമായ വിലയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു. ഈ കടയിൽ നിന്നും പോലീസ് മൊബൈൽ ഫോൺ കണ്ടെടുക്കുകയും ചെയ്തു.

വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ വെമ്പള്ളി ഭാഗത്തുള്ള മറ്റൊരു സൂപ്പർമാർക്കറ്റിൽ നിന്ന് മറ്റൊരു മൊബൈൽ ഫോൺ മോഷ്ടിച്ചതായും പോലീസിനോട് പറഞ്ഞു. ഇയാൾക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നിർമ്മൽ ബോസ്, എസ്.ഐ വിദ്യ വി, എ.എസ്.ഐ ജോണി പി.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.