
സ്വന്തം ലേഖകൻ
പത്തനംതിട്ട: പ്രിൻസിപ്പലിനെയും അധ്യാപകരെയും കോളജില്‍ തടഞ്ഞുവെച്ച് എസ്‌എഫ്‌ഐയുടെ രാത്രി ഉപരോധം. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലെ പ്രിൻസിപ്പല്‍ രാജനെയും അഞ്ച് അധ്യാപകരെയുമാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജില്‍ തഞ്ഞുവെച്ചിരിക്കുന്നത്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ നേതാക്കളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് പ്രതിഷേധം. പൊലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും അധ്യാപകരെ ഓഫീസില്‍ നിന്നും പുറത്തിറങ്ങാൻ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂക്ഷ്മപരിശോധനയില്‍ തള്ളിയ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പത്രിക അംഗീകരിക്കണമെന്നാണ് ആവശ്യം. നാമനിര്‍ദേശ പത്രികകളില്‍ പലതും പല കാരണങ്ങളാല്‍ തള്ളിയിരുന്നു. എന്നാല്‍, എസ്.എഫ്‌ഐ പ്രവര്‍ത്തകരായ രണ്ടുപേരുടെ പത്രിക തള്ളിയത് സംഘടനാ നേതാക്കള്‍ അംഗീകരിച്ചില്ല. ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മതിയായ കാരണങ്ങളാലാണ് തള്ളിയതെന്ന കാര്യത്തില്‍ അധ്യാപകര്‍ ഉറച്ചുനിന്നതോടെ തര്‍ക്കം രൂക്ഷമായി.
നോമിനേഷൻ നല്‍കുന്നവര്‍ക്ക് 75 ശതമാനം ഹാജര്‍ വേണമെന്നാണ് നിയമം. 62 ശതമാനം മാത്രം ഹാജരുള്ള വിദ്യാര്‍ഥി നല്‍കിയ പത്രികയും പിന്താങ്ങിയയാളുടെ പത്രികയിലെ പേരും കോളേജ് റോളിലെ പേരും രണ്ടായി കണ്ട മറ്റൊന്നുമാണ് തള്ളിയത്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നുള്ള നിലപാടിലായിരുന്നു അധ്യാപകര്‍.
സന്ധ്യക്ക് തുടങ്ങിയ തര്‍ക്കത്തിനൊടുവില്‍ രാത്രി എസ്.എഫ്‌ഐ. പ്രവര്‍ത്തകര്‍ കോളേജ് ഓഫീസിന് പുറത്തിറങ്ങി വാതില്‍ക്കല്‍ ഉപരോധസമരം തുടങ്ങുകയായിരുന്നു. ആറന്മുള പോലീസ് ഇരുകൂട്ടരുമായും ചര്‍ച്ചകള്‍ നടത്തി.



