
ആലപ്പുഴയിൽ ചാരിറ്റി സംഘടനയില്‍ നിന്ന് ധനസഹായം വാഗ്ദാനം ചെയ്ത് വയോധികയുടെ സ്വര്‍ണം തട്ടിയെടുത്തതായി പരാതി; മാസ്‌ക് ധരിച്ചെത്തിയ ഒരാളും അയാളുടെ ഒരു സഹായിയും ചേര്‍ന്നാണ് തന്നെ തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്തതെന്ന് വയോധിക പരാതിയിൽ പറയുന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
ആലപ്പുഴ: വിദേശത്തെ ചാരിറ്റി സംഘടന വഴി ഭര്‍ത്താവ് മരിച്ച നിര്‍ധന വീട്ടമ്മമാര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം നല്‍കുന്നുണ്ടെന്നും ഈ സഹായം ലഭ്യമാക്കാമെന്നും പറഞ്ഞ് വയോധികയുടെ സ്വര്‍ണം തട്ടിയെടുത്തതായി പരാതി. മാസ്‌ക് ധരിച്ചെത്തിയ ഒരാളും അയാളുടെ ഒരു സഹായിയും ചേര്‍ന്നാണ് തന്നെ തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്തതെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. പെന്‍ഷന്‍ ആവശ്യത്തിനായി പോയി വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് തട്ടിപ്പ് സംഘം വയോധികയെ സമീപിച്ചത്. രണ്ടുലക്ഷം രൂപ സഹായമായി ലഭിക്കാന്‍ വൈകീട്ട് 3.30നകം 8,000 രൂപ അയച്ചുനല്‍കണമെന്നായിരുന്നു യുവാവ് ധരിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയോധികയുടെ ആവശ്യത്തിനായി പണയം വെക്കാന്‍ സ്വര്‍ണം ആവശ്യപ്പെട്ട് യുവാവ് ചിലരെ ഫോണില്‍ വിളിക്കുന്നതായും അഭിനയിച്ചു. പരാതിക്കാരിയുടെ വിശ്വാസ്യത നേടുന്നതിനായി ഭര്‍ത്താവിന്റെ പേരും വീടിനടുത്ത് താമസിക്കുന്ന ചിലരുടെ പേരുകളും പറഞ്ഞതോടെ ഷെരീഫ മുക്കാല്‍പവനുളള കമ്മല്‍ ഊരി ഇവര്‍ക്ക് നല്‍കുകയായിരുന്നു.
പണം വാങ്ങാന്‍ ചൊവ്വാഴ്ച രാവിലെ സ്റ്റാന്‍ഡിലെത്തണമെന്ന് പറഞ്ഞ് ഇവരെ ബസില്‍ കയറ്റി വിട്ടശേഷം സ്വര്‍ണവുമായി തട്ടിപ്പുകാര്‍ മുങ്ങുകയായിരുന്നു. പറഞ്ഞതനുസരിച്ച് വയോധിക പണം വാങ്ങുന്നതിനായി ചൊവ്വാഴ്ച രാവിലെ സ്റ്റാന്‍ഡിലെത്തി.
ഏറെനേരം കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ യുവാക്കള്‍ വരാതിരുന്നതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന് ബോധ്യമായത്. സമീപത്തുണ്ടായിരുന്ന സ്വകാര്യ ബസിലെ ജീവനക്കാരും കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും ഇടപെട്ട് നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി.