ആർത്തവം എന്ന ദുരാചാരത്തിന്റെ പേരിൽ ആറ് മാസത്തിനിടെ അതിദാരുണമായി മരിച്ചത് രണ്ട് പെൺകുട്ടികൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തഞ്ചാവൂർ: ആർത്തവ ആചാരത്തിന്റെ പേരിൽ ആറ് മാസത്തിനിടെ രണ്ട് പെൺകുട്ടികളാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ മരിച്ചത്. തഞ്ചാവൂരിന് പുറമേ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിലും ആർത്തവ അശുദ്ധി കൽപിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ട 12 വയസ്സുകാരി വിജയയുടേത് അപകട മരണം എന്ന് മാത്രമാണ് പൊലീസ് എഫ്ഐആറിൽ ഉള്ളത്.

ഒരു മാറ്റവും ഇല്ലാതെ തുടരുന്ന ആചാരങ്ങളുടെ കെട്ടിൽ ഒടുവിൽ പൊലിഞ്ഞത് ഏഴാം ക്ലാസുകാരി വിജയയുടെ ജീവനാണ്. ആദ്യ ആർത്തവ സമയം ആയതാണ് ഈ പന്ത്രണ്ട് വയസ്സുകാരി ചെയ്ത കുറ്റം. ഗജ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിന് മൂന്ന് ദിവസം മുമ്പേ വടക്കൻ തഞ്ചാവൂരിലെ പട്ടുകോട്ട ഗ്രാമത്തിലെ വീട്ടിൽ നിന്ന് വിജയയെ ആർത്തവ അശുദ്ധിയുടെ പേരിൽ ഷെഡിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും ആചാരം ലംഘിക്കാനാകില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. ഒടുവിൽ ചുഴലിക്കാറ്റിനിടെ ഷെഡിലേക്ക് വീണ തെങ്ങിനടിയിൽ പെട്ട് വിജയയുടെ ജീവൻ പൊലിഞ്ഞു. എന്നാൽ ചുഴലിക്കാറ്റിനിടെ ഉണ്ടായ അപകട മരണം എന്നാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് മാസം മുമ്പ് തഞ്ചാവൂരിൽ തന്നെ ആർത്തവ അശുദ്ധിയുടെ പേരിൽ മാറ്റി പാർപ്പിച്ച രുഗ്മിണി എന്ന മറ്റൊരു പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ചെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കാരൂർ പേരാമ്പാലൂർ മേഖലകളിലും ഈ ആചാരങ്ങൾ തുടരുന്നു. ഒരാഴ്ച്ച മുതൽ 16 ദിവസം വരെ പെൺകുട്ടികൾ വീടിന് പുറത്ത് കഴിയണമെന്നാണ് ആചാരം. ഇതിനായി വീട്ടിൽ നിന്ന് അകന്ന് ഓലഷെഡ് ഒരുക്കും. ഭക്ഷണവും വെള്ളവും ഇവിടേക്ക് എത്തിച്ച് നൽകും. വീടിന് സമീപത്തോ കിണറിനടുത്തേക്കോ പോലും പെൺകുട്ടികൾക്ക് പ്രവേശനമില്ല. ആർത്തവ ആചാരത്തിൻറെ പേരിൽ പെൺകുട്ടികളുടെ ജീവന് പൊലിയുന്നത് തുടരുമ്പോഴും സംസ്ഥാനത്ത് എവിടേയും പ്രതിഷേധങ്ങൾ ഉയർന്നിട്ടില്ല. ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പോലും മൗനത്തിലാണ്.