
സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിലെ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തില്‍ ഇരയായ ചങ്ങനാശ്ശേരി സ്വദേശിനി സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത് യൂട്യൂബ് ചാനലിലൂടെ. ഇതോടെയാണ് വിദേശരാജ്യങ്ങളില്‍ മാത്രം കേട്ടുപരിചയമുള്ള പങ്കാളി കൈമാറ്റത്തിന്റെ വിവരങ്ങള്‍ പുറത്തായത്. അങ്ങനെ ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയെയാണ് ഭര്‍ത്താവ് വെട്ടി കൊന്നത്. ഇന്ന് രാവിലെ മണര്‍കാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭര്‍ത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പൊലീസിനു മൊഴി നല്‍കി.
രക്തം വാര്‍ന്ന് കിടക്കുന്ന യുവതിയെ മക്കളാണ് ആദ്യം കണ്ടത്. ഭര്‍ത്താവുമായി അകന്ന് യുവതിയുടെ വീട്ടില്‍ കഴിയവെയാണ് സംഭവം. അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. പരാതിക്കാരിയുടെ മക്കള്‍ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തു പോയിരിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയില്‍ അമ്മയെ കണ്ടത്. തുടര്‍ന്ന് അയല്‍പക്കത്തെ വീട്ടില്‍ വിവരമറിയിച്ച് ഇവര്‍ വാര്‍ഡ് മെമ്ബറെ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ അഞ്ചുപേരായിരുന്നു കോട്ടയം കറുകച്ചാലില്‍ അറസ്റ്റിലായത്. കോട്ടയം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവര്‍. കുടുംബങ്ങളെ ബാധിക്കുമെന്നതിനാല്‍ പ്രതികളുടെ വ്യക്തിവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നില്ല. ലൈംഗികചൂഷണത്തിന് മറ്റുള്ളവര്‍ക്ക് കാഴ്ചവെച്ചെന്ന് കാണിച്ച് ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണുണ്ടായിരുന്നത്.
കറുകച്ചാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും മറ്റുപല സ്ഥലങ്ങളിലുമെത്തിച്ച് ഭര്‍ത്താവ് തന്റെ സമൂഹ മാധ്യമ സുഹൃത്തുക്കള്‍ക്ക് നിര്‍ബന്ധിച്ച് കൈമാറിയെന്നായിരുന്നു യുവതിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത കറുകച്ചാല്‍ പൊലീസ് കങ്ങഴ സ്വദേശിയായ ഇവരുടെ ഭര്‍ത്താവടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയെ ലൈംഗികമായി ഉപയോഗിച്ചവരാണ് പിടിയിലായ മറ്റുള്ളവര്‍. ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, പ്രേരണ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തെളിവെടുപ്പിനുശേഷം പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ‘കപ്പിള്‍ മീറ്റ്‌അപ് കേരള’, ‘മീറ്റപ്’ ഗ്രൂപ്പുകള്‍ വഴിയാണ് പ്രധാനമായും പ്രവര്‍ത്തനം നടന്നിരുന്നതെന്നും പൊലീസ് കണ്ടെത്തി.
പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ആദ്യകുട്ടിക്ക് മൂന്ന് വയസ്സ് തികയുംവരെ ഭര്‍ത്താവില്‍നിന്ന് പ്രശ്നങ്ങള്‍ നേരിട്ടിരുന്നില്ല. എന്നാല്‍, ദുബായിലായിരുന്ന ഭര്‍ത്താവ് തിരിച്ചുവന്ന ശേഷം സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടായി. കപ്പിള്‍സ് മീറ്റ് എന്ന സ്വാപ്പിങ് (പങ്കാളികളെ പങ്കുവെക്കല്‍) ഗ്രൂപ്പുകളില്‍ ഇയാള്‍ സജീവമായിരുന്നെന്നും യുവതി ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇത്തരം സംഘത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ പരാതിയുമായി യുവതി എത്തിയതോടെ കേരളം ഞെട്ടി.
യുവതി നേരിടേണ്ടി വന്നതു മാസങ്ങള്‍ നീണ്ട മാനസിക ശാരീരിക പീഡനങ്ങള്‍. മാസങ്ങളോളം അന്യപുരുഷന്മാരുമായി കാമകേളിയില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ആദ്യത്തെ കുട്ടിക്ക് മൂന്നു വയസ് ആകുന്നതുവരെ വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതായിരുന്നു ജീവിതം മുന്നോട്ടു പോയി. കുടുംബത്തെ ഓര്‍ത്ത് ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്ക് പലപ്പോഴും കൂട്ടുനില്‍ക്കുകയായിരുന്നു. ദുബായില്‍ ആയിരുന്ന ഭര്‍ത്താവ് തിരിച്ചെത്തി കഴിഞ്ഞപ്പോള്‍ സ്വഭാവത്തില്‍ ആകമാനം മാറ്റങ്ങള്‍ വന്നതായി തോന്നി. ഇതിനകം ജീവിത പങ്കാളികളെ പങ്കിടുന്ന ഗ്രൂപ്പില്‍ ഇയാള്‍ സജീവ അംഗം ആയി മാറിക്കഴിഞ്ഞിരുന്നു. തുടര്‍ന്നു ഭാര്യയെയും ഏതുവിധത്തിലെങ്കിലും ഇതില്‍ പങ്കാളിയാക്കാനുള്ള തന്ത്രങ്ങളാണ് ഇയാള്‍ പ്രയോഗിച്ചത്.
ആദ്യം ഇക്കാര്യങ്ങളൊന്നും നേരിട്ടു പറയാതെ നീ മറ്റുള്ളവരുമായി കിടക്ക പങ്കിടുന്നതു കാണുന്നതാണ് എനിക്ക് സന്തോഷം എന്ന മട്ടിലുള്ള താത്പര്യപ്രകടനങ്ങള്‍ നടത്തി ഭാര്യയെ വരുതിയിലാക്കി. പിന്നീടാണ് ഇങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെന്നും നീ അതില്‍ ചേരണമെന്നുമൊക്കെ സമ്മര്‍ദം തുടങ്ങിയത്. ഭര്‍ത്താവിന്റെ സമ്മര്‍ദം സഹിക്കാതെയാണ് യുവതി ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചെന്നത്. പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സ്ഥിരം പരിപാടിയാണ് ഇവിടെ അരങ്ങേറുന്നതെന്നു യുവതി തിരിച്ചറിഞ്ഞു. താനും അതിന്റെ ഇരയായി മാറുകയാണെന്നു മനസിലായതോടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍, ആത്മഹത്യ ഭീഷണി മുഴക്കിയാണ് ഭര്‍ത്താവ് ഭാര്യയെ വരുതിയിലാക്കിയത്. ഇതു പുറത്തറിയുകയോ മറ്റോ ചെയ്താല്‍ താന്‍ ജീവിച്ചിരിക്കില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ ഭീഷണി.
രണ്ടു പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാന്‍ ഒരു തവണയല്ല മാസങ്ങളോളം നിരവധി തവണ സമ്മര്‍ദം ചെലുത്തിയതോടെയാണ് യുവതി രണ്ടും കല്‍പ്പിച്ച് പരാതിയുമായി എത്തിയത്. ലൈഫ് എന്‍ജോയി ചെയ്യണം. താന്‍ മറ്റൊരു പുരുഷനൊപ്പം കിടക്ക പങ്കിടുന്നത് കാണണം ഇതാണ് തന്റെ സന്തോഷം എന്നു ഭര്‍ത്താവ് ഇടയ്ക്കിടെ പറയുമായിരുന്നു. ഭര്‍ത്താവിന്റെ നികൃഷ്ടമായ സെക്സ് റാക്കറ്റ് ഇടപാടില്‍ മനംനൊന്ത യുവതി യുടൂബ് ബ്ലോഗര്‍ക്ക് നല്‍കിയ വിവരങ്ങളാണ് സംഘത്തെ തകര്‍ത്തത്.
യുട്യൂബിലെ ശബ്ദരേഖയിലൂടെ യുവതിയുടെ ശബ്ദം തിരിച്ചറിഞ്ഞ ബന്ധുക്കള്‍ കൂടുതല്‍ വിവരങ്ങള്‍ യുവതിയോടു ചോദിച്ചറിഞ്ഞു. ഇതോടെ പരാതിയായി. കറുകച്ചാല്‍ പൊലീസ് യുവതിയുടെ ഭര്‍ത്താവിനെ തന്ത്രപൂര്‍വം പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് പങ്കാളിയെ പരസ്പരം കൈമാറുന്ന അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്നു സംശയിക്കുന്ന സോഷ്യല്‍മീഡിയ ഗ്രൂപ്പിനെക്കുറിച്ചുള്ള സൂചന പൊലീസിനു ലഭിച്ചത്. തുടര്‍ന്നാണ് മറ്റു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ആയിരക്കണക്കിനാളുകളുള്ള ഗ്രൂപ്പില്‍നിന്നു നൂറുകണക്കിനു സന്ദേശങ്ങളാണ് ദിനംപ്രതി തന്റെ ഭര്‍ത്താവിനെത്തിയിരുന്നതെന്നും യുവതി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.