
വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ ഝാർഖണ്ഡ് സ്വദേശിയായ നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലി കൂട്ടിൽ കുടുങ്ങി. പച്ചമല എസ്‌റേറ്റിന് സമീപത്ത് തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇന്ന് പുലർച്ചെയാണ് പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തോട്ടം മേഖലയിൽ നിന്ന് പുലിയെ മാറ്റി ഉൾവനത്തിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകൾ റുസിനിയയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലര വയസുകാരിക്കുനേരെ തേയിലത്തോട്ടത്തിൽനിന്ന് എത്തിയ പുലിയുടെ ആക്രമണം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ ശബ്ദമുണ്ടാക്കിയെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. തുടർന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ കഡാവർ നായയെ ഉൾപ്പെടെ എത്തിച്ചായിരുന്നു തിരച്ചിൽ. വീട്ടിൽ നിന്ന് 300 മീറ്റർ മാത്രം അകലെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്.
നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. കഴിഞ്ഞ ആറുമാസത്തിനിടയിൽ രണ്ട് കുട്ടികളാണ് ഇവിടെ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവിലാണ് നാട്ടില്‍ ഭീതി പരത്തിയ പുലിയെ കെണിയിലാക്കാന്‍ കൂട് സ്ഥാപിച്ചത്. പുലിയെ പിടിക്കാൻ രണ്ട് കൂടുകളാണ് വനം വകുപ്പ് സ്ഥാപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group