നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നോട്ട് വച്ച ജനകീയ പ്രശ്‌നങ്ങളായിരിക്കും വരാനിരിക്കുന്ന തദേശ സ്ഥാപന തെരഞ്ഞെടുപ്പിലും ചർച്ച ചെയ്യപ്പെടുക.

Spread the love

കോട്ടയം: നിലമ്ബൂര്‍ ജനവിധിയുടെ ചുവടുപിടിച്ച്‌ തദ്ദേശസ്ഥാപനതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. കാര്‍ഷിക പ്രശ്‌നങ്ങളും വന്യമൃഗ ആക്രമണങ്ങളും റബര്‍, നെല്ല് പ്രതിസന്ധിയും വിലക്കയറ്റവുമായിരിക്കും അഞ്ചു മാസത്തിനുശേഷം നടക്കുന്ന തദ്ദേശ തെരഞ്ഞടുപ്പിലും അടുത്ത മേയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ചര്‍ച്ച ചെയ്യപ്പെടുക.

നിലമ്ബൂര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നോട്ട് വച്ച ജനകീയ പ്രശ്‌നങ്ങളായിരിക്കും വരും മാസങ്ങളിലും രാഷ്‌ട്രീയ ചര്‍ച്ചയാകുക. കടുത്ത രാഷ്‌ട്രീയ നിലപാടില്ലാത്ത നിഷ്പക്ഷ വോട്ടര്‍മാരും എല്‍ഡിഎഫിനെതിരേ നിലപാട് സ്വീകരിച്ചതും ഇതേ പ്രശ്‌നങ്ങളുടെ പേരിലാണ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് താരതമ്യേന വലിയ വിജയമാണ് ജില്ലാ പഞ്ചായത്തിലും ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നേടിയത്. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ കടുത്ത വെല്ലുവിളി എല്ലാ മേഖലകളിലും എല്‍ഡിഎഫ് നേരിടേണ്ടിവരും. കോട്ടയം ജില്ലയിലെ 20 മലയോരഗ്രാമപഞ്ചായത്തുകളില്‍ വന്യജീവികളുടെ ആക്രമണത്തില്‍ ജനങ്ങള്‍ വലയുകയാണ്. മൃഗങ്ങളുടെ കടന്നുകയറ്റത്തില്‍ കൃഷി പൂര്‍ണമായി ഉപേക്ഷിക്കേണ്ടിവന്ന ഗ്രാമീണ കര്‍ഷകര്‍ ഏറെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച്‌ നാട്ടിലിറങ്ങുന്നവയെ കൊന്നൊടുക്കണമെന്ന ആവശ്യത്തിന് സര്‍ക്കാരിന് നടപടിയില്ല. റബര്‍ കര്‍ഷകര്‍ വിലയിടിവില്‍ വലഞ്ഞ കാലങ്ങളില്‍ ആശ്വാസമെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. റബറിന് താങ്ങുവില 250 രൂപയാക്കുമെന്ന എല്‍ഡിഎഫ് പ്രഖ്യാപനം നടപ്പായതുമില്ല. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ കര്‍ഷകര്‍ നെല്ലിന് വില ലഭിക്കാത്തതിലും താങ്ങുവില ഉയര്‍ത്താത്തതിലും കടുത്ത പ്രതിഷേധത്തിലാണ്. 14 ഗ്രാമപഞ്ചായത്തുകളില്‍ നെല്‍കര്‍ഷകര്‍ വിറ്റ നെല്ലിന് വില കിട്ടാതെ വലിയ പ്രതിസന്ധി നേരിടുകയാണ്. മില്ലുകളുടെ കൊള്ളയും കിഴിവും പ്രതിരോധിക്കുന്നതില്‍ കൃഷിവകുപ്പ് വന്‍പരാജയമായിരുന്നു.

പഴം, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങി ഭക്ഷണ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുന്നതിലും സര്‍ക്കാര്‍ പിന്നില്‍പോയി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയോളമാണ് പല സാധനങ്ങളുടെയും വിലക്കയറ്റം. അതേസമയം കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നുമില്ല. സര്‍ക്കാരിന്‍റെ സംഭരണ സംവിധാനങ്ങളിലെ പാളിച്ച പരിഹരിക്കുന്നതില്‍ നടപടിയുണ്ടായില്ല. മത്സ്യം, മാംസം എന്നിവയുടെ വില നിയന്ത്രിക്കുന്നതില്‍ ജില്ലാ പഞ്ചായത്തിന് അധികാരവും ചുമതലയുമുണ്ട്. സമീപജില്ലകളെ അപേക്ഷിച്ച്‌ മാംസത്തിന് ഏറ്റവും വില കോട്ടയം ജില്ലയിലാണ്.

സപ്ലൈകോയില്‍ ഉള്‍പ്പെടെ സാധനങ്ങളുടെ ക്ഷാമവും ജനവിധിയെ സ്വാധീനിക്കും. സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ മൂന്നു വര്‍ഷമായി സാധനങ്ങള്‍ക്ക് കുറവുണ്ട്. തെരുവുനായകളെ നിയന്ത്രിക്കുന്നതില്‍ വ്യക്തമായ നയവും നിലപാടും സ്വീകരിക്കുന്നതില്‍ ഏറെ തദ്ദേശസ്ഥാപനങ്ങളും പിന്നിലാണ്. ശബരി വിമാനത്താവളം, റെയില്‍വേ എന്നിവയ്ക്ക് സ്ഥലം വിട്ടുകൊടുക്കേണ്ടിവന്ന കുടുംബങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്.

ആരോഗ്യമേഖലയില്‍ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതായി. മെഡിക്കല്‍ ജീവനക്കാരും മരുന്നുമില്ലാത്ത ഹെല്‍ത്ത് സെന്‍ററുകള്‍ ഏറെയാണ്. സര്‍ക്കാരിന്‍റെ സാമ്ബത്തിക പ്രതിസന്ധിമൂലം ഗ്രാമീണമേഖലയില്‍ എടുത്തു പറയാവുന്ന വികസനങ്ങളൊന്നും കാഴ്ച വയ്ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും സാധിച്ചില്ല.