
ഓർഡർ ചെയ്ത പൂരി സബ്‌സി കിട്ടാൻ വൈകി; വാക്കുതർക്കത്തിനിടെ സ്വിഗ്ഗി ഡെലിവറി ബോയ് ഹോട്ടൽ ഉടമയെ വെടിവച്ചു കൊന്നു
സ്വന്തം ലേഖകൻ
നോയിഡ: ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാൻ വൈകിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ സ്വിഗ്ഗി ഡെലിവറി ബോയ് ഹോട്ടൽ ഉടമയെ വെടിവച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഓൺലൈനായി ഭക്ഷണം ഡെലിവർ ചെയ്യുന്ന ഹോട്ടലിന്റെ ഉടമ സുനിൽ അഗർവാളിനെയാണ് സ്വിഗ്ഗി ഡെലിവറി ബോയ് വെടിവെച്ചു കൊലപ്പെടുത്തിയത്. ചിക്കൻ ബിരിയാണി, പൂരി സബ്‌സി എന്നിവയായിരുന്നു ഓർഡറിൽ. ഓർഡർ സ്വീകരിക്കുന്നതിനായി ഇന്നലെ രാത്രി വൈകിയാണ് സ്വിഗ്ഗി ഡെലിവറി ബോയ് ഹോട്ടലിൽ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ ബിരിയാണി തയാറായിരുന്നുവെങ്കിലും പൂരി തയാറാകാൻ കൂടുതൽ സമയം വേണ്ടിവരുമെന്നു ഹോട്ടലിലെ ജോലിക്കാരൻ ഇയാളോടു പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ തർക്കമായെന്നും ഡെലിവറി ഏജന്റ് ഹോട്ടൽ ജീവനക്കാരനെ ചീത്ത വിളിച്ചതായും പൊലീസ് പറഞ്ഞു.
തർക്കം പരിഹരിക്കാൻ ഹോട്ടൽ ഉടമ സുനിൽ അഗർവാൾ ഇടപെട്ടു. സുഹൃത്തിന്റെ സഹായത്തോടെ ഡെലിവറി ഏജന്റ് ഹോട്ടൽ ഉടമയുടെ തലയിൽ വെടിവച്ചതിനു ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് വിവരം.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കുറ്റവാളിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണു പൊലീസ്. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതി ഇപ്പോൾ ഒളിവിലാണ്. ഇയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.