
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിന്റെ കുടുക്കിലാക്കി കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. സ്വപ്‌നാ സുരേഷിനെ നെഞ്ചു വേദനയെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മന്ത്രി എ.സി മൊയ്തീൻ സന്ദർശിച്ചുവെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. അനിൽ അക്കര എം.എൽ.എയാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
സ്വപ്നയുടെ മൊഴികളെ സ്വാധീനിക്കാനായിരുന്നു സന്ദർശനമെന്നും അനിൽ അക്കര ആരോപിച്ചു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നും തൃശൂർ ജില്ലാ കളക്ടർക്കും മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും പങ്കുണ്ടെന്നും എം.എൽ.എ ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥലം എം.എൽ.എ ആയ താനും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും ആലത്തൂർ എം.പി രമ്യാ ഹരിദാസും ഉൾപ്പടെയുള്ള പ്രദേശത്തെ ജന പ്രതിനിധികൾ മെഡിക്കൽ കോളേജിലെ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുത്ത് വൈകുന്നേരം ആണ് തിരിച്ചു പോന്നത്. അതിന് ശേഷം മെഡിക്കൽ കോളേജിലെ സൂപ്രണ്ടും പ്രിൻസിപ്പലുമായി മറ്റു ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് സന്ദർശിച്ചിരുന്നു. അപ്പോഴൊന്നും ഇല്ലാത്ത വിവരമാണ് എട്ടുമണിയോട് കൂടി ലഭിക്കുന്നത്. പിറ്റേ ദിവസം 12 മണിയോട് കൂടി എ.സി മൊയ്തീൻ മെഡിക്കൽ കോളേജിലെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് വരുന്നുണ്ട്. അവിടെ സഹകരണ വകുപ്പിന്റെ വലിയൊരു പദ്ധതി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യാൻ പോകുകയാണെന്നുമുള്ള വിവരമാണ് ലഭിക്കുന്നത്.
തങ്ങളെയെല്ലാം ഒഴിവാക്കി ആ പദ്ധതി രഹസ്യമാക്കി നടപ്പിലാക്കിയത് എന്തിനാണെന്ന് മൊയ്തീൻ വ്യക്തമാക്കണം. അന്നു വന്ന പ്രിൻസിപ്പളും ജില്ലാ കളക്ടറും എ.സി മൊയ്തീനും ചേർന്നാണ് സ്വപ്ന സുരേഷുമായി ചേർന്നുളള കാര്യങ്ങൾ ചർച്ച ചെയ്തത്. കൂടിക്കാഴ്ചക്കുള്ള അവസരം ഒരുക്കിയതും ഇവർ ചേർന്നാണ്. സ്ഥലം എം.എൽ.എയെയും എം.പിയെയും ഒഴിവാക്കി, വാർഡ് മെമ്ബർമാരെ ഒക്കെ ഒഴിവാക്കിയാണ് എ.സി മൊയ്തീൻ പരിപാടിയിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഒരു അസുഖവുമില്ലാതെ റമീസും മെഡിക്കൽ കോളേജിൽ അഡ്മിറ്റായി. ഇത് മൊഴികൾ തിരുത്താനാണ്. എ.സി മൊയ്തീനെ എൻ.ഐ.എ നിരീക്ഷണത്തിലാക്കണം. ഫോൺ രേഖകൾ പരിശോധിക്കണം. സ്വപ്നയും റമീസും കിടക്കുന്ന വാർഡുകളിൽ സി.സി.ടി.വി സ്ഥാപിക്കണമെന്നും ഈ വാർഡുകളിൽ എൻ.ഐ.എ നിരീക്ഷണം നടത്തണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.